മുംബൈ: കോവിഡ് 19 ഭീതിയില്‍ ഓഹരിവിപണിയില്‍ വീണ്ടും കനത്ത നഷ്ടം. ഈ ആഴ്ചത്തെ ആദ്യ ദിനം വ്യാപാരം തുടങ്ങിയപ്പോൾ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 2700 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 8000ത്തിന് താഴെപ്പോയി. ബാങ്ക് ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.
സെൻസെക്സിലെ 860 ഓഹരികള്‍ നഷ്ടത്തിലും 90 ഓഹരികള്‍ നേട്ടത്തിലുമാണ്. കനത്ത ഇടിവിനെത്തുടർന്ന് ആഭ്യന്തര വിപണിയിൽ വ്യാപാരം 45 മിനിറ്റോളം നിർത്തിവച്ചിരുന്നു.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തിലും റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ 76.20 എന്നതാണ് ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക്.
അതിനിടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കടക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ