പാകിസ്ഥാന്റെ ജിഡിപിക്കു സമം, അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടി; മോദിയുടെ കോവിഡ് പാക്കേജിന്റെ പ്രത്യേകതകള്‍

പാകിസ്ഥാന്റെ ജിഡിപിക്കു സമം, അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടി; മോദിയുടെ കോവിഡ് പാക്കേജിന്റെ പ്രത്യേകതകള്‍
പാകിസ്ഥാന്റെ ജിഡിപിക്കു സമം, അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടി; മോദിയുടെ കോവിഡ് പാക്കേജിന്റെ പ്രത്യേകതകള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന് പ്രത്യേകതകള്‍ ഒട്ടേറെ. ലോകത്തു തന്നെ തന്നെ കോവിഡിനെ നേരിടാന്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ പാക്കേജിനു സ്ഥാനം.

പാകിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് ഏതാണ്ട് തുല്യമാണ് ഇന്ത്യയുടെ ഉത്തേജന പാക്കേജ്. 284 ബില്യണ്‍ ഡോളറാണ് പാകിസ്ഥാന്റെ ജിഡിപി. ഡോളറില്‍ ഇന്ത്യയുടെ 20 ലക്ഷം കോടിയുടെ പാക്കേജ് 265 ബില്യണ്‍ വരും. റിയന്‍സ് മേധാവി മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടിയാണ് ഇന്ത്യയുടെ പാക്കേജിനു വലിപ്പം.

ജപ്പാന്‍, യുഎസ്, സ്വീഡന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയവയാണ് ശ്രദ്ധേയമായ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ലോക രാജ്യങ്ങള്‍. ഇവയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച  പാക്കേജ്. 2.7 ട്രില്യണ്‍ ഡോളറിന്റെ പാക്കേജാണ് കോവിഡിനെ നേരിടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് പാക്കേജ് ഇതാണ്. എന്നാല്‍ ജിഡിപിയുടെ അനുപാതത്തില്‍ നോക്കുമ്പോള്‍ ജപ്പാന്റേതാണ് വമ്പന്‍ പാക്കേജ്.

1.1 ട്രില്യണ്‍ പാക്കേജാണ് ജപ്പാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്, ജിഡിപിയുടെ 21.1 ശതമാനം വരും ഇത്. യുഎസിന്റെ പാക്കേജ് ജിഡിപിയുടെ 13 ശതമാനമേ വരൂ. സ്വീഡന്‍ ജിഡിപിയുടെ പന്ത്രണ്ടു ശതമാനവും ഓസ്‌ട്രേലിയ 10.8 ശതമാനവും പാക്കേജിനായി മാറ്റിവച്ചു. 10.7 ശതമാനമാണ് ജര്‍മനിയുടെ പാക്കേജ്.

യുഎസിന്റേതു പോലെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവഴിക്കല്‍ അല്ലെന്നാണ് ഇന്ത്യയുടെ പാക്കേജിന്റെ പോരായ്മയായി ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് പ്രഖ്യാപിച്ച 2.7 ട്രില്യണ്‍ ട്രംപ് ഭരണകൂടം ചെലവഴിക്കുന്നതാണ്. ഫെഡറല്‍ റിസര്‍വിന്റെ ഉത്തേജന നടപടികള്‍ ഇതില്‍ പെടില്ല. എന്നാല്‍ ഇന്ത്യയുടെ പാക്കേജില്‍ റിസര്‍വ് ബാങ്ക് ഇതിനകം സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ 1.7 ലക്ഷം കോടിയുടെ സഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആര്‍ബിഐ 3.7 ലക്ഷം കോടിയുടെയും രണ്ടു ലക്ഷം കോടിയുടെയും സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. ജിഡിപിയുടെ 3.5 ശതമാനം വരുന്ന പദ്ധതികളാണ് പ്രഖ്യാപിക്കുന്നത് എ്ന്നായിരുന്നു ആര്‍ബിഐ വ്യക്തമാക്കിയത്. ഇതെല്ലാം ഉള്‍പ്പെടുന്നതാണ് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടി.

വിയറ്റ്‌നാം, പോര്‍ച്ചുഗല്‍, ഗ്രീസ്, ന്യൂസീലാന്‍ഡ്, റുമാനിയ തുടങ്ങി 149 ലോക രാജ്യങ്ങളുടെ മൊത്തം ജിഡിപിയേക്കാള്‍ വലുതാണ് ഇന്ത്യയുടെ കോവിഡ് പാക്കേജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com