ലാഭം ലിറ്ററിന് അഞ്ചു രൂപയോളം, എണ്ണക്കമ്പനികളുടെ കൊള്ള; ഇന്ധന വിലയില്‍ ഈയാഴ്ച ചെറിയ കുറവു വരുത്തുമെന്ന് റിപ്പോര്‍ട്ട്

ഒരുമാസമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറഞ്ഞേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഒരുമാസമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറഞ്ഞേക്കും. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം പ്രകടമായ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ ആവശ്യകത കുറഞ്ഞിരിക്കുകയാണ്. ഇതോടെ അസംസ്‌കൃത എണ്ണയുടെ വിലയും ആഗോളതലത്തില്‍ കുറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഇന്ധനം വാങ്ങാന്‍ ഉയര്‍ന്ന വില ഉപഭോക്താക്കള്‍ നല്‍കുന്നത് തുടരുന്നത് എണ്ണവിതരണ കമ്പനികളുടെ ലാഭം വര്‍ധിച്ചുവരാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസമായി എണ്ണവിതരണ കമ്പനികളുടെ ലാഭം വര്‍ധിച്ചുവരികയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥ കരകയറി വരികയാണ്. ഇത് എണ്ണ വിതരണ കമ്പനികളുടെ ലാഭത്തിലും പ്രതിഫലിക്കും. ഇന്ധനത്തിന്റെ ആവശ്യകത ഉയരുന്നത് എണ്ണവിതരണ കമ്പനികളുടെ ലാഭം ഉയരാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി ഇന്ധനവിലയില്‍ മാറ്റമില്ല. പെട്രോളിന്റെ വിലയില്‍ മാറ്റം വന്നിട്ട് 43 ദിവസമായി. ഡീസലിന്റെ വിലയില്‍ ഒക്ടോബര്‍ രണ്ടിന് ശേഷം മാറ്റം ഉണ്ടായിട്ടില്ല. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.06 ആണ്. ഒരു ലിറ്റര്‍ ഡീസലിന് 70.46 രൂപ നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com