കോവിഡ് ലോകത്തിലാകെ പിടിമുറുക്കുന്നതിന് മുമ്പ് യാത്രക്കാരെ ആകർഷിക്കാനായി ധാരാളം ഫാന്റസി ഫ്ളൈയിങ് പ്രോജക്ടുകൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന കമ്പനിയാണ് സിങ്കപ്പൂർ എയർലൈൻസ്. രാജ്യം വിട്ടു പോകാതെ തന്നെ എത്തിച്ചേരാൻ നിശ്ചിതമായ സ്ഥലങ്ങളൊന്നുമില്ലാതെ വെറുതേ ആളുകൾക്ക് വിമാനത്തിൽ പറക്കാമെന്നതായിരുന്നു പദ്ധതികളിലൊന്ന്. എന്നാൽ കോവിഡ് വ്യാപനത്തോടെ ഇത് വേണ്ടെന്ന് വയ്ക്കേണ്ടിവന്നു. അതേസമയം മറ്റൊരു ആകർഷകമായ അവസരവുമായി എത്തുകയായിരുന്നു പിന്നീട് കമ്പനി. എയർക്രാഫ്റ്റ് ഭക്ഷണശാല എന്ന ആശയമായിരുന്നു അത്. ഇപ്പോഴിതാ ഈ പ്രൊജക്ടിന് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്.
പാർക്ക് ചെയ്തിരിക്കുന്ന എയർബസ് A380 ആണ് ഭക്ഷണശാലയായി സജ്ജീകരിച്ചിരിക്കുന്നത്. സിങ്കപ്പൂരിലെ ഷാങ്ഹായി വിമാനത്താവളത്തിലാണ് ഈ റസ്റ്റോറന്റ് തുറക്കുക. ഒക്ടോബർ 24, 25 തിയതികളിലായി തുറക്കുന്ന റെസ്റ്റോറന്റിൽ 900 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. തിങ്കളാഴ്ച ടിക്കറ്റ് വിൽപന ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളും വിറ്റുതീർന്നു എന്നാണ് റിപ്പോർട്ട്.
കൂടുതൽ പേർ താത്പര്യം കാണിച്ചതോടെ രണ്ട് ദിവസത്തേക്ക് കൂടി റസ്റ്റോറന്റ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിങ്കപ്പൂർ എയർലൈൻസ്. ഇക്കോണമി ക്ലാസിന് 2,685 രൂപയും ബിസിനസ് ക്ലാസിന് 16,110 രൂപയും സ്യൂട്ട് ക്ലാസാണെങ്കിൽ 32,222 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. പരമ്പരാഗത വസ്ത്രങ്ങളായ സരോങ് കെബായ (സിംഗപൂർ പരമ്പരാഗത വേഷം), ചൈനീസ് പരമ്പരാഗത വേഷമായ ഷ്യോംങാസം (cheongsam) ഇന്ത്യൻ വസ്ത്രമായ സാരി എന്നിവ അണിഞ്ഞെത്തുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ