കൊച്ചി: തേയില വില അപ്രതീക്ഷിതമായി ഉയർന്ന് റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇരട്ടിയിലധികം വിലവർധനയാണ് തേയില വിലയിൽ ഉണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 84 രൂപ എന്നതിൽ നിന്ന് 300രൂപ എന്ന റെക്കോർഡ് നിലവാരത്തിലേയ്ക്ക് വില ഉയരുകയാണ്. ഇപ്പോൾ പൊടിത്തേയില വില കിലോഗ്രാമിന് 230-250 രൂപയാണ്. ബ്രാൻഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്.
തേയില ഉത്പാദന സംസ്ഥാനങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനുപുറമേ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഉത്പാദനത്തിൽ ഇടിവുണ്ടാക്കി. 40 ശതമാനത്തോളം ഉത്പാദനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് വിലവർധനയ്ക്ക് പ്രധാന കാരണം.
രാജ്യത്ത് ഉടനീളമുള്ള ലേല കേന്ദ്രങ്ങളിൽ വില ഉയർന്നിട്ടുണ്ട്. ഇതുവരെ തേയില ലേലത്തിൽ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപയാണ്. ശരാശരി 190 രൂപയാണ് നിലവിലെ വില. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് തേയിലയുടെ ലേലത്തുക ഇത്രയധികം ഉയർന്നത്. ലേലത്തിൽ വാങ്ങുന്ന തേയില ഉപഭോക്താക്കളിലെത്തുമ്പോൾ ശരാശരി 60-70 രൂപയുടെ വർധനയുണ്ടാകും.
അതേസമയം ഇന്ത്യയുടെ തേയില കയറ്റുമതി ഈ വർഷം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കെനിയയിൽ ഉത്പാദനം വർധിച്ചതാണ് പ്രധാന കാരണം. 30 ശതമാനത്തിൽ അധികമാണ് ഉത്പാദനം ഉയർന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ