ന്യൂഡൽഹി; കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബാങ്കുകൾ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് സമ്മാനം നൽകാൻ കേന്ദ്രസർക്കാർ. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവർക്കാണ് നിശ്ചിത തുക നൽകുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാർക്ക് നൽകുക.
ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എഎസ്എംഇ, വിട്ടുപകരണങ്ങൾ തുടങ്ങിയ 8 വിഭാഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കഴിഞ്ഞ മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം.
50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആൾക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവർ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉൾപ്പടെയുള്ള ആശ്വാസ നടപടികൾ ഉടൻ പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിർദേശപ്രകാരമാണ് സർക്കാർ നടപടി.
വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവർക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വായ്പയെടുത്തവർക്ക് ഇത്തരത്തിൽ നൽകുന്ന തുക കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് മടക്കി നൽകും. ഏകദേശം 6500 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരിക. കേന്ദ്രസർക്കാരിൽ നിന്ന് തുക മടക്കിക്കിട്ടാൻ നോഡൽ ഏജൻസിയായ എസ്ബിഐ വഴിയാണ് ബാങ്കുകൾ അപേക്ഷ നൽകേണ്ടത്. ഡിസംബർ 15 വരെയാണ് ബാങ്കുകൾക്ക് അപേക്ഷിക്കാൻ സമയം നൽകുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ