ഡൽഹി ആസ്ഥാനമായ എൻട്രൻസ് കോച്ചിങ് കമ്പനി ആകാശ് എജ്യുക്കേഷനൽ സർവീസസിനെ ബൈജൂസ് ഏറ്റെടുത്തു. നൂറ് കോടി ഡോളറിനാണ് (ഏകദേശം 7300 കോടി രൂപ ) രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആകാശിനെ ഏറ്റെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യൂടെക് ഏറ്റെടുക്കലുകളിലൊന്നാണ് ഇത്.
രാജ്യത്ത് ഇരുന്നൂറിലധികം കേന്ദ്രങ്ങളാണ് ആകാശിനുള്ളത്. ഏറ്റെടുക്കലിന് ശേഷവും ആകാശ്, ഉടമകളായ ചൗധരി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടത്തും. കുട്ടികൾക്ക് ഏതുസമയത്തും എവിടെയിരുന്നും പഠിക്കാമെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ബൈജൂസുമായി ചേരുന്നെങ്കിലും ആകാശ് ബിസിനസ് സ്വതന്ത്രമായി തന്നെ മുന്നോട്ടുപോകുമെന്നും കമ്പനി മേധാവി ആകാശ് ചൗദരി പറഞ്ഞു.
രാജ്യത്തെ 130 നഗരങ്ങളിലായാണ് ആകാശിന്റെ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഏകദേശം 1.5 ലക്ഷം വിദ്യാർത്ഥികളിലേക്കാണ് നിലവിൽ ഇവരുടെ സേവനങ്ങൾ എത്തുന്നത്. പുതിയ ബിസിനസ് മാറ്റത്തോടെ കൂടുതൽ സെന്ററുകൾ തുറക്കാനും ഓൺലൈൻ, ഓഫ്‌ലൈൻ എന്നിങ്ങനെ സേവനങ്ങൾക്ക് പുതിയ രൂപം നൽകാനും കഴിയും.
മലയാളിയായ ബൈജു രവീന്ദ്രന്റെ സ്ഥാപനമായ ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് കൂടിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ കഴിഞ്ഞ വർഷം ബൈജൂസ് ഏറ്റെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ