കോവിഡ് തരംഗത്തില്‍ തകര്‍ന്ന് രൂപ; ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം, വീണ്ടും ഇടിയാന്‍ സാധ്യത

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം പിടിമുറുക്കിയതോടെ, രൂപയുടെ മൂല്യത്തെയും ബാധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് രണ്ടാം കോവിഡ് തരംഗം പിടിമുറുക്കിയതോടെ, രൂപയുടെ മൂല്യത്തെയും ബാധിച്ചു. രണ്ടാഴ്ചക്കിടെ ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള കറന്‍സിയില്‍ നിന്ന് ഏറ്റവും മോശം അവസ്ഥയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എട്ടുമാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ രൂപ 75 രൂപയ്ക്ക് മുകളില്‍ എത്തി. 

ഈ വര്‍ഷം അവസാനത്തോടെ രൂപയൂടെ മൂല്യം 76 രൂപയിലേക്ക് താഴുമെന്ന് ഫെഡറല്‍ ബാങ്ക് പ്രവചിക്കുന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാവാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളര്‍ ബോണ്ടുകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഈ മാസം ഡോളര്‍ ബോണ്ടുകളും മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. സമ്പദ് വ്യവസ്ഥയെ കാര്യമായി വീണ്ടും ബാധിക്കുമോ എന്ന ഭീതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളുള്ളത് ഇന്ത്യയിലാണ്. സാമ്പത്തികരംഗത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം സാഹചര്യം ഉണ്ടാവാനുള്ള അവസ്ഥ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏപ്രിലില്‍ ഇതുവരെ ഡോളറിനെതിരെ 2.6 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. മാര്‍ച്ച് പാദത്തില്‍ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ മൂന്ന് മാസം അമേരിക്കയുടെ സാമ്പത്തികമുന്നേറ്റം ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ രൂപയെ സഹായിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com