എടിഎമ്മില്‍ പണമില്ലേ?; ബാങ്ക് 10,000 രൂപ പിഴ ഒടുക്കണം

എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ ബാങ്കിന്മേല്‍ പിഴ ചുമത്താനുള്ള പദ്ധതിക്കാണ് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകുന്ന സമയത്ത് പണമില്ലാത്ത അവസ്ഥ ഒട്ടുമിക്ക ആളുകളും നേരിട്ടിട്ടുണ്ട്. ഇതോടെ ആവശ്യത്തിന് പണം കണ്ടെത്താന്‍ കഴിയാതെ മറ്റുവഴികള്‍ തേടേണ്ടിയും വന്നിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ ബാങ്കിന്മേല്‍ പിഴ ചുമത്താനുള്ള പദ്ധതിക്കാണ് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് നടപടി. എടിഎമ്മില്‍ പണം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഒക്ടോബറില്‍ ഇത് പ്രാബല്യത്തില്‍ വരും.

എടിഎമ്മില്‍ പണമില്ലാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് അടുത്തിടെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഒരു മാസം പത്തു മണിക്കൂറിലധികം നേരം എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ ബാങ്കിന് പിഴ ചുമത്താനാണ് നിര്‍ദേശം. ഒരു എടിഎമ്മിന് 10000 രൂപയാണ് പിഴ ചുമത്തുക. വൈറ്റ് ലേബല്‍ എടിഎമ്മില്‍ പണമില്ലാതെ വന്നാലും ബാങ്കിന്മേലാണ് പിഴ ചുമത്തുക എന്ന് സര്‍ക്കുലറില്‍ പറയുന്നു.

ആര്‍ബിഐയുടെ കീഴിലുള്ള ഇഷ്യു ഡിപ്പാര്‍ട്ട്‌മെന്റാണ് പിഴ ചുമത്തുക. ബാങ്കിന്റെ റീജിണല്‍ ഓഫീസിലാണ് ഇഷ്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുക. എടിഎമ്മില്‍ പണമില്ല എന്ന വിവരം ലഭിക്കുന്ന മുറയ്ക്ക് ഇഷ്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ബാങ്കിന്മേല്‍ പിഴ ചുമത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com