ന്യൂയോർക്ക്: വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നു പിൻവാങ്ങി ഫെയ്സ്ബുക്ക്. ഉപയോക്താക്കളിൽ നിന്നു ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് പിൻമാറ്റം. ഫെബ്രുവരി എട്ട് മുതൽ പുതിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അതിനിടെ പല ഉപയോക്താക്കളും ബദൽ മാർഗങ്ങൾ തേടിയതോടെയാണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നാക്കം പോയതെന്നാണ് റിപ്പോർട്ട്. പുതിയ നിബന്ധനകൾ സാധാരണ ഉപയോക്താക്കൾക്കല്ല ബിസിനസ് വാട്സാപ്പ് ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഫെയ്സ്ബുക്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണഗതിയിലുള്ള ചാറ്റുകളെ ഇത് ബാധിക്കില്ലെന്നും അവർ പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാട്സ്ആപ്പ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സ്ആപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സ്ആപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് നുഴഞ്ഞു കയറാനുള്ളതാണ് പുതിയ നിബന്ധനയെന്നായിരുന്നു പ്രധാന ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ