ന്യൂഡൽഹി; രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ നിർണായക നയ രൂപീകരണത്തിന് ഒരുങ്ങി ആർബിഐ. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നത് അടക്കം പരിഗണനയിലാണ്.
ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മലയാളിയായ സൈബർ വിദഗ്ധന്‍ രാഹുല്‍ ശശിയടക്കം ആറംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. ഡിജിറ്റല്‍ വായ്പാ ഇടപാടുകൾ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് തന്നെയാണ് ആർബിഐയുടെ വിലയിരുത്തല്‍. പക്ഷേ ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.
ഔദ്യോഗിക ടാഗ് നൽകുന്നതിലൂടെ ആപ്പുകളില്‍ പ്രശ്നക്കാരേതെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കമ്പനികൾക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്യും. ലോൺ ആപ്പ് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. ആർബിഐ ആദ്യമായാണ് ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിച്ച് വിഷയം പഠിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ