സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന മൂന്ന് ഉപഭോക്താക്കളുടെ പരാതിയിൽ ഗുഗിളിനും മാതൃസ്ഥാപനമായ ആൽഫബെറ്റിനും പിഴയിട്ടു. ഇൻകൊഗ്നിറ്റോ മോഡ് പ്രവർത്തനക്ഷമമാക്കിയതിനുശേഷവും ഗുഗിൾ ബ്രൗസിങ് ഹിസ്റ്ററിയും മറ്റു ഡാറ്റയും ശേഖരിച്ചെന്നാണ് പരാതി. കഴിഞ്ഞ വർഷം ജൂണിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി. 500 കോടി ഡോളറാണ് പിഴ വിധിച്ചത്. അതായത് ഏകദേശം മുപ്പത്തിയാറായിരം കോടി രൂപയിലധികം.
ഗൂഗിൾ അനലിറ്റിക്‌സ്, ഗൂഗിൾ ആഡ് മാനേജർ, വെബ്‌സൈറ്റ് പ്ലഗ്-ഇന്നുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നുണ്ടെന്ന പരാതിക്കാർ ആരോപിച്ചു. "നിങ്ങളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നും നിങ്ങളുടെ ഹോബികൾ എന്താണെന്നും നിങ്ങൾ എന്താണ് കഴിക്കാൻ ഇഷ്ടപ്പെടുന്നതെന്നും ഏതൊക്കെ സിനിമകൾ കാണണമെന്നും എവിടെ, എപ്പോൾ ഷോപ്പുചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങൾ ഏതാണെന്നും നിങ്ങളുടെ പ്രിയപ്പെട്ട നിറം എന്താണെന്നുമൊക്കെ ഗൂഗിളിന് അറിയാം. ഒപ്പം ഇന്റർനെറ്റിൽ നിങ്ങൾ തിരയാൻ സാധ്യതയുള്ള കാര്യങ്ങളും. നിങ്ങളുടെ സ്വകാര്യതയെ സ്വകാര്യമായി തന്നെ സൂക്ഷിക്കാൻ ഗൂഗിൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ പാലിക്കുന്നുണ്ടോ എന്നുപോലും പരിഗണിക്കാതെയാണ് ഇതെല്ലാം ചെയ്യുന്നത്", പരാതിക്കാർ പറഞ്ഞു.
ഉപഭോക്താവ് ഇൻകൊഗ്നിറ്റോ മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ വിവരശേഖരണത്തിൽ ഏർപ്പെടുന്നുവെന്ന് ഗുഗിൾ അറിയിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കാലിഫോർണിയയിലെ സാൻ ജോസിലെ യുഎസ് ജില്ലാ കോടതിയാണ് വാദം കേട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ