ഓഹരിവിപണിയില്‍ തകര്‍ച്ച, സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു; കനത്ത നഷ്ടം നേരിട്ടത് റിലയന്‍സും പേടിഎമ്മും

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയിലും തകര്‍ച്ച
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയിലും തകര്‍ച്ച. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടെ, മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1500 പോയിന്റ് വരെ ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 450 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. നിഫ്റ്റിയില്‍ 17,500 പോയിന്റില്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മര്‍ദം നേരിട്ടു. യൂറോപ്പിലും മറ്റുമുള്ള കോവിഡ് വ്യാപന ഭീതിയാണ് ആഗോളതലത്തില്‍ വിപണിയെ ബാധിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു. മാരുതി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. ഓട്ടോ, ബാങ്ക് ഓഹരികളില്‍ 3.84 ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്.

രണ്ടാമത്തെ ദിവസവും പേടിഎമ്മിന്റെ ഓഹരി നഷ്ടം നേരിട്ടു. വ്യാപാരത്തിനിടെ, 17ശതമാനത്തോളമാണ് ഇടിഞ്ഞത്. മൊത്തവ്യാപാരമൂല്യം 8,34,482 കോടി രൂപയായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കമ്പനിക്ക് നേട്ടമാക്കാനായില്ല. ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com