ന്യൂഡൽഹി: ഫെയ്സ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം ഭാഗീകമായി പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഫെയ്സ്ബുക്കിന്റെയും വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടേയും പ്രവർത്തനം നിലച്ചത്.
പ്രശ്‌നം പരിഹരിച്ച് ഉടൻ തിരിച്ചെത്തുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കാനായത്. സേവനങ്ങളിൽ തടസം നേരിട്ടതിൽ ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. വ്യവസായികൾ ഉൾപ്പെടെയുള്ളവരോട് ഫെയ്സ്ബുക്ക് ക്ഷമ ചോദിക്കുന്നു.
ഫെയ്സ്ബുക്കിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം ഇടിവും നേരിട്ടു. വാട്‌സ് ആപ്പിന് ചിലർക്ക് ഇപ്പോഴും പ്രശ്‌നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിട്ടതിന് പിന്നിലെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധർ സംശയമുന്നയിക്കുന്നു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറും ഫെയ്സ്ബുക്കും ഉൾപ്പെടെ ആപ്പുകളെല്ലാം നിശ്ചമായതോടെ ഇന്റർനെറ്റ് പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്‌സാപ്പിൽ മെസേജ് അയക്കാനാവുന്നില്ല, എഫ്ബിയിൽ പോസ്റ്റ് ചെയ്യാനാകുന്നില്ല, ഇൻസ്റ്റയും ലോഡ് ആവുന്നില്ല എന്നായതോടെ നെറ്റ് ഓഫർ തീർന്നതാണോ, വൈഫൈയുടെ തകരാണാണോ എന്നും പലരും സംശയിച്ചു. എന്നാൽ സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകൾ വന്നതോടെയാണ് ഫെയ്സ്ബുക്കിന്റെ കീഴിലുള്ള എല്ലാ ആപ്പുകളും പണിമുടക്കിയതാണെന്ന് വ്യക്തമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ