ന്യൂയോർക്ക്: ട്വിറ്റര്‍ വഴി തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതായി അറിയിച്ച് ഇലോൺ മസ്ക്. ട്വിറ്ററിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മസ്‌ക് പങ്കുവെച്ച ട്വീറ്റിലാണ് ജീവനക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയത്. കമ്പനിയിലെ എൻജിനീയറായ എറിക് ഫ്രോന്‍ഹോഫറാണ് തെറ്റിനെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നാലെയാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി മസ്ക് ട്വിറ്ററിലൂടെ തന്നെ അറിയിച്ചത്.
ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പല രാജ്യങ്ങളിലും സാങ്കേതിക തടസം നേരിടാറുണ്ടെന്നും മോശം സോഫ്റ്റുവെയറുകളാണ് അതിന്റെ കാരണമെന്നും ചൂണ്ടിക്കാട്ടി മസ്‌ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ട്വീറ്റിൽ സോഫ്റ്റ്‌വെയര്‍ പ്രോഗാമുകളെ സംബന്ധിച്ച് മസ്‌ക് നല്‍കിയ കണക്കുകൾ തെറ്റാണെന്ന് എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകള്‍ പറയാനും തകരാര്‍ നേരെയാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നുമുള്ള മറു ട്വീറ്റ് മസ്‌കും പങ്കുവെച്ചു.
സംഭവം ചൂടേറിയ ചർച്ചകളിലേക്ക് വഴിമാറിയതിന് പിന്നാലെ എറികിനെ പിരിച്ചു വിട്ടു എന്നറിയിച്ച് മസ്‌ക് ട്വീറ്റ് ചെയ്തു. ധാരാളം ആളുകളാണ് മസ്‌കിന്റെയും എറികിന്റെയും ട്വീറ്റിനു താഴെ മറുപടിയുമായി എത്തിയത്. ഒരു ഭാഗം ആളുകള്‍ എറികിനെ പിന്തുണച്ചപ്പോള്‍ ഇമെയിലായോ സ്വകാര്യ സന്ദേശമായോ വിശദീകരണം നല്‍കുന്നതായിരുന്നു അനുയോജ്യമെന്ന അഭിപ്രായവുമായി എറികിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുകയും ചെയ്തു. ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തതു മുതല്‍ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്ന മസ്‌കിന്റെ നടപടി വിവാദമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ