പ്രവാസികള്‍ ഇനി ചില്ലറ ഇടപാടിന് ബുദ്ധിമുട്ടേണ്ട!, യുപിഐ സംവിധാനം ഉപയോഗിക്കാം; ആര്‍ബിഐ പ്രഖ്യാപനം 

വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. ജി 20 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് ചില്ലറ ഇടപാട് നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.

തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജി 20 രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കാണ് യുപിഐ വഴി റീട്ടെയില്‍ ഇടപാട് നടത്താന്‍ അനുവദിക്കുക. സമീപഭാവിയില്‍ തന്നെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളെയും ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീന്‍ പദ്ധതിയും ആര്‍ബിഐ പ്രഖ്യാപിച്ചു.  വിവിധ ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. പണ വായ്പാനയ പ്രഖ്യാപനത്തിനിടെ,  ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കുക. യുപിഐ സംവിധാനം ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകളില്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. 

വിതരണം ചെയ്യുന്ന നാണയങ്ങള്‍ക്ക് പകരം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യുന്നവിധമാണ് ക്രമീകരണം.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലീകരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com