വിപണിയില്‍ എത്തിച്ചതിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍, നിക്ഷേപകരുടെ ഒഴുക്ക്; അദാനിക്ക് നേട്ടം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വരെ ഫോളോ ഓണ്‍ പബ്ലിക് ഓഫറില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറി
ഗൗതം അദാനി/ഫയല്‍
ഗൗതം അദാനി/ഫയല്‍

ന്യൂഡല്‍ഹി:ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വരെ ഫോളോ ഓണ്‍ പബ്ലിക് ഓഫറില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറി. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കേ, അനുബന്ധ ഓഹരി വില്‍പ്പനയില്‍ നിക്ഷേപകരുടെ മുന്നില്‍  വച്ച ഓഹരികളെക്കാള്‍ കൂടുതല്‍ ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ എത്തിയത്.

20000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് അനുബന്ധ ഓഹരി വില്‍പ്പനയുമായി അദാനിഗ്രൂപ്പ് എത്തിയത്. എന്നാല്‍ ഓഹരി വില പെരുപ്പിച്ച് കാണിക്കുന്നു എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ നേരിട്ടത്. ഇത് അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിനെയും ബാധിച്ചു. നിക്ഷേപം നടത്താന്‍ ആളുകള്‍ ഇല്ലാതെ പ്രതിസന്ധി നേരിടുന്ന സ്ഥിതിയിലായിരുന്നു അദാനി എന്റര്‍പ്രൈസസ്. എന്നാല്‍ വില്‍പ്പനയുമായി മുന്നോട്ടുപോകുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. 

ഫോളോ ഓണ്‍ പബ്ലിക് ഓഫറിന് മങ്ങലേറ്റു എന്ന തോന്നലിനിടെയാണ് ഓഹരി വിപണിയെ അമ്പരിപ്പിച്ച് കൊണ്ട് ഇന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറിയത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ് കൂടുതലായി നിക്ഷേിച്ചത്. 96.18 ലക്ഷം ഓഹരികളാണ് ഇവര്‍ക്ക് മുന്നില്‍ വച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ മൂന്ന് മടങ്ങ് ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ വന്നത്. 

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 1.28 കോടി ഓഹരികളാണ് മാറ്റിവെച്ചിരുന്നത്. ഇത് ഏകദേശം മുഴുവനും വിറ്റുപോയി. അതേസമയം റീട്ടെയില്‍ നിക്ഷേപകരും കമ്പനി ജീവനക്കാരും കാര്യമായി നിക്ഷേപം നടത്താതെ മാറിനിന്നു. ഇവര്‍ക്കായി മാറ്റിവെച്ചിരുന്ന 2.29 കോടി ഓഹരികളില്‍ 11 ശതമാനം ഓഹരികള്‍ക്ക് മാത്രമാണ് ആവശ്യക്കാര്‍ വന്നത്. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ അദാനി എന്റര്‍പ്രൈസസിന്റെ 4.55 ഓഹരികള്‍ വില്‍ക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com