ട്രംപ് നയം ഇന്ത്യയ്ക്ക് പ്രതികൂലമാകുമോ?, ഓഹരി വിപണിയില്‍ 'കരടി വിളയാട്ടം'; സെന്‍സെക്‌സ് 1235 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡൊണള്‍ഡ് ട്രംപ് ഏങ്ങനെയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി
SHARE MARKET TRENDS
സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നുപ്രതീകാത്മക ചിത്രം
Updated on

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപ് ഏങ്ങനെയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 1235 പോയിന്റിന്റെ നഷ്ടത്തോടെ 75,838 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 320 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 23200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയ നിഫ്റ്റി 23,024ലാണ് വ്യാപാരം അവസാനിച്ചത്. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്. സെന്‍സെക്‌സ് മാത്രം 1.60 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏതുരീതിയിലാണ് നടപ്പാക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യയ്ക്ക് ട്രംപിന്റെ നയങ്ങള്‍ പ്രതികൂലമാകുമോ എന്ന ചിന്തയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയെ സമീപിക്കുന്നത്. നിക്ഷേപകര്‍ക്ക് ഒന്നടങ്കം 7.1 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ന് നേരിട്ടത്. അതായത് ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 424.5 കോടിയായി താഴ്ന്നു. റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സെക്ടറുകളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. നാലുശതമാനത്തിന്റെ ഇടിവ്. ബാങ്ക്, ഓട്ടോ, ഓഹരികളും നഷ്ടം നേരിട്ടു. സൊമാറ്റോ, എന്‍ടിപിസി, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.

അതേസമയം വ്യാപാരത്തിന്റെ തുടക്കത്തില്‍ 17 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപ 13 പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഒരു ഡോളറിന് 86.58 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയിലെ ഇടിവുമാണ് രൂപയെ സ്വാധീനിച്ചത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയ്ക്ക് വിനയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com