
ഇതുവരെ മലരിക്കലിലെ ആമ്പൽ പൂക്കൾ ഈ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെയാണ് ആകർഷിച്ചിരുന്നത്. എന്നാൽ, ആമ്പൽപൂക്കൾ വിനോദ സഞ്ചാരത്തിനപ്പുറം ഇവിടെയുള്ളവരുടെ ജീവിതത്തിന് പുതിയ നിറം കൊടുത്തു തുടങ്ങിയിരിക്കുന്നു.
വിടർന്ന് നിൽക്കുന്ന ആമ്പൽപ്പൂക്കളിലൂടെ ഈ പ്രദേശം പ്രശസ്തമായതോടെ നിരവധി വിനോദ സഞ്ചാരികൾ മലരിക്കലിലേക്ക് (Malarikkal) വരുകയും ഇവിടം വിനോദസഞ്ചാര ഭൂപടത്തിലേക്ക് കയറുകയും ചെയ്തു. അത് ഇവിടുത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്ക് പുതിയൊരു വരുമാന മാർഗം ഉണ്ടാക്കി കൊടുക്കുന്നതിന് സഹായകമായി. ഇപ്പോൾ വിനോദ സഞ്ചാരത്തിന് പുറമെ പ്രകൃതിദത്തചായത്തിലൂടെ മറ്റൊരു വരുമാനമാർഗം കൂടി ഇവിടുത്തുകാർക്ക് മുന്നിൽ തുറന്നിരിക്കുന്നു.
കോട്ടയം ജില്ലയിലെ തിരുവാർപ്പിലാണ് മലരിക്കൽ എന്ന ഗ്രാമം. ഇന്ന് അവിടം പ്രശസ്തമായിരിക്കുന്നത് അവിടുത്തെ ആമ്പൽപ്പാടങ്ങളാലാണ്.
"പ്രകൃതിദത്ത നാരുകളും ചായങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനർമാരുടെ ഒരു സംഘം ആമ്പൽപൂക്കൾ ശേഖരിക്കുന്നതിൽ ഞങ്ങളുടെ സഹായം തേടി ഞങ്ങളെ സമീപിച്ചു" എന്ന് പ്രാദേശിക മത്സ്യത്തൊഴിലാളിയായ സാലി എ ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു. ഈ ഫാഷൻ ഡിസൈനർമാർ നിശ്ചിത എണ്ണം, പ്രത്യേകിച്ച് പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കൾക്ക് ഓർഡർ നൽകും. "ഡൈ ഉണ്ടാക്കാൻ അവർക്ക് പുതിയ പൂക്കൾ ആവശ്യമാണ്. അതിനാൽ, ഞങ്ങൾ അതിരാവിലെ പുതിയ പൂക്കൾ പറിച്ചെടുത്ത് തൃപ്പൂണിത്തുറയിലെ അവരുടെ വർക്ക്ഷോപ്പിലേക്ക് കൊണ്ടുകൊടുക്കും," അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ഒരു പൂവിന് ഏകദേശം അഞ്ച് രൂപയാണ് കൂലിയായി ലഭിക്കകു. "ഈ ടീമിൽ നിന്ന് ഓർഡർ ലഭിക്കുമ്പോഴെല്ലാം ഞങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്," സാലി പറഞ്ഞു.
സേവ് ദ് ലൂമിന്റെ അമാൽഡ സീരീസിലെ പ്രകൃതിദത്തമായി ചായം പൂശിയതും ഇക്കോ-പ്രിന്റുചെയ്‌തതുമായ കൈകൊണ്ട് നെയ്ത തുണിത്തരങ്ങളുടെയും സാരികളുടെയും ഡിസൈനുകളിൽ ഒന്നിന് വേണ്ടിയായിരുന്നു ആമ്പൽപൂക്കൾ ശേഖരിച്ചത്. സേവ് ദ് ലൂമിന്റെ സ്ഥാപകനായ രമേശ് മേനോൻ പറഞ്ഞു, 2020 ൽ ക്ലോത്ത്സ് വിത്തൗട്ട് ബോർഡേഴ്‌സുമായി സഹകരിച്ചാണ് എൻജിഒ ഈ പരമ്പര ആരംഭിച്ചത്. "ചേന്ദമംഗലത്ത് നിന്നുള്ള പ്രകൃതിദത്തമായി ചായം പൂശിയതും കൈകൊണ്ട് നെയ്തതുമായ തുണിത്തരങ്ങളുടെ ആദ്യ പരമ്പരയായിരുന്നു ഇത്.
കേരളത്തിന്റെ പുഷ്പ വൈവിധ്യവും സൗന്ദര്യവും ജ്ഞാനവും അമാൽഡ പരമ്പരയിൽ കാണാനാകും. 4,600-ലധികം പൂച്ചെടി ഇനങ്ങൾ - അവയിൽ പലതും ഔഷധഗുണമുള്ളതും ചായം നൽകുന്നതുമായ ഗുണങ്ങളാൽ സമ്പന്നമാണ് - കേരളത്തിലെ വിശാലവും വൈവിധ്യമാർന്ന പ്രകൃതിദത്ത നിറങ്ങളെ ഇതിൽ കാണാം.
"പ്രകൃതിദത്തമായി ചായം പൂശിയതും കൈകൊണ്ട് നെയ്തതുമായ സാരികളും തുണിത്തരങ്ങളോടും ഉപഭോക്താക്കൾക്ക് താൽപ്പര്യമുണ്ടെന്ന് ഇത് പുറത്തിറങ്ങിയപ്പോഴുള്ള പ്രതികരണം വ്യക്തമാക്കി. സമൂഹം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഉൽപ്പന്നങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു, മാത്രമല്ല അവയ്ക്ക് പിന്നിലെ വൈദഗ്ധ്യമുള്ള കൈകളുടെ കഥകളും അവർ മനസ്സിലാക്കുന്നു," രമേശ് പറഞ്ഞു.
"ഞങ്ങളുടെ എല്ലാ പ്രകൃതിദത്ത ചായം പൂശിയ ശേഖരങ്ങളിലും - ചെത്തി, മന്താരം, അരളി, മൈലാഞ്ചി, റോസ് ഇതളുകൾ, മാതളനാരങ്ങയുടെ തൊലി, മഞ്ഞൾ, മഞ്ചട്ടി, പതിമുഖം, ഉണങ്ങിയ റോസ് പൊടി തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചവയിൽ - "ലില്ലീസ് ഓഫ് മലരിക്കൽ" ലിമിറ്റഡ് എഡിഷൻ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.
മലരിക്കലിലെ അതിശയകരമായ സീസണൽ പൂവിടുന്ന ആമ്പൽപ്പൂക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ശേഖരം വിറ്റുതീർന്നു, പലപ്പോഴും ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പ് കാലയളവ് ഇതിന് ആവശ്യമാണ്, കാരണം ഈ സ്വാഭാവിക പ്രതിഭാസം ഏകദേശം നാല് മാസത്തെ ഹ്രസ്വ കാലയളവിൽ മാത്രമേ സംഭവിക്കൂ.
എന്നാൽ മലരിക്കലിൽ ആമ്പൽ പൂക്കൾ കൊണ്ട് ചായങ്ങൾ ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്.
മലരിക്കലുകാരനായ അജയന്റെ അഭിപ്രായത്തിൽ, തങ്ങളുടെ പൂന്തോട്ടങ്ങളിൽ ആമ്പൽ പൂക്കളുടെ കുളങ്ങൾ സ്ഥാപിക്കുന്നതിന് സഹായം തേടുന്ന ചിലർ ഉണ്ട്. "അവർക്ക് ആവശ്യമുള്ള കുളങ്ങളുടെ വലുപ്പവും തരവും അനുസരിച്ചായിരിക്കും പണം. ഒരു കലത്തിൽ ഒരു ചെറിയ കുളത്തിന് ഏകദേശം 150 രൂപയായിരിക്കും ഫീസ്.
"എന്നിരുന്നാലും, ആമ്പൽപൂക്കൾ നടുന്നതിന് മുമ്പ് കുഴിച്ച് വാട്ടർപ്രൂഫ് ചെയ്യേണ്ട വലിയ കുളങ്ങൾക്ക് 1,000 രൂപയിൽ കൂടുതൽ ചെലവാകും," അദ്ദേഹം പറഞ്ഞു. "ചെടി പൂർണ്ണമായി വേരുകളുള്ളതായിരിക്കണം എന്നതാണ് കാരണം. ഇതിനായി, നെഞ്ചോളം വെള്ളത്തിൽ മുങ്ങിയാണ് നമ്മൾ അവ കുഴിച്ചെടുക്കേണ്ടത്." ഇതിനോട് യോജിച്ചുകൊണ്ട് സാലി പറഞ്ഞു.
ആമ്പൽപ്പാടങ്ങളിൽ സേവ് ദ് ഡേറ്റ് ഷൂട്ട് ചെയ്യുന്ന പ്രവണതയും വിവാഹ വീഡിയോകളും വർദ്ധിച്ചുവരുന്നതായും അവർ ചൂണ്ടിക്കാട്ടി. "ഒരു വിവാഹ വീഡിയോ അല്ലെങ്കിൽ സേവ്-ദ്-ഡേറ്റ് വീഡിയോ ഷൂട്ട് ചെയ്യുന്നതിന്, രണ്ട് ബോട്ടുകൾ ആവശ്യമാണ്, ഓരോ ബോട്ടിനും 3,000 രൂപ വീതം നൽകേണ്ടി വരും," സാലി പറയുന്നു.
പിന്നെ തമിഴ്‌നാട്ടിലെ പൂ വിൽപ്പനക്കാർ പിങ്ക് ആമ്പൽപ്പൂക്കൾ ആവശ്യപ്പെട്ട് വരുന്നുണ്ട്. "തമിഴ്‌നാട്ടിൽ നിന്നുള്ള പൂ വിൽപ്പനക്കാർ ഞങ്ങളെ സമീപിച്ചു, ഒരു പൂവിന് 50 രൂപ വാഗ്ദാനം ചെയ്തു. പക്ഷേ, പൂക്കൾ പറിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞതിനാൽ ഞങ്ങൾ മുന്നോട്ട് പോയില്ല. എന്നാൽ, ഈ പൂക്കൾ ഒന്നിനുപുറകെ ഒന്നായി വിരിഞ്ഞുനിൽക്കുന്നുണ്ടെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഒരു പൂവ് വാടുമ്പോൾ അതിന്റെ സ്ഥാനത്ത് മറ്റൊന്ന് മുളച്ചുവരുന്നു. ഇത് ഒരു തുടർച്ചയായ പ്രക്രിയയാണ്."
ഇതെല്ലാം മാറ്റിനിർത്തിയാൽ, ആമ്പൽ കാണാനെത്തുന്ന വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന താമസക്കാരും മത്സ്യത്തൊഴിലാളികളും ഈ സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ അസന്തുഷ്ടരാണ്. "ഫീസ് പിരിക്കുന്ന കാര്യത്തിൽ, പഞ്ചായത്ത് ഉത്സാഹം കാണിക്കുന്നു. എന്നാൽ, ഇവിടുത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അവർക്ക് താൽപ്പര്യമില്ല. ടോയ്‌ലറ്റ് സൗകര്യങ്ങളോ വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലമോ ശരിയായ ഭക്ഷണശാലകളോ വിശ്രമ സ്ഥലങ്ങളോ ഇല്ല. വിനോദസഞ്ചാരികളിൽ നിന്ന് ടിക്കറ്റ് നൽകി പിരിച്ചെടുക്കുന്ന പണമെല്ലാം എവിടെ പോകുന്നു?" സാലി ചോദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ