ഒരു ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം, ഏഴായിരം രൂപയുടെ ലാഭം; ഫാസ്ടാഗ് വാര്‍ഷിക പാസ്, അറിയേണ്ട ഒന്‍പത് കാര്യങ്ങള്‍

ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി ഫാസ്ടാഗ് ( fastag) അടിസ്ഥാനമാക്കി വാര്‍ഷിക പാസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
fastag
ഫാസ്ടാഗ് വാര്‍ഷിക പാസ് ഓഗസ്റ്റ് 15 മുതല്‍ ഇതു നടപ്പാക്കും ( fastag)പ്രതീകാത്മക ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി ഫാസ്ടാഗ് ( fastag) അടിസ്ഥാനമാക്കി വാര്‍ഷിക പാസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഓഗസ്റ്റ് 15 മുതലാണ് ഇത് നടപ്പാക്കാന്‍ പോകുന്നത്. വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവനയിലൂടെ അറിയിച്ചത്.

ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്.

പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് എന്ത്? ഇതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?

വാര്‍ഷിക ഫാസ്ടാഗ്:

ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില 3,000 ആണ്. പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകളില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 'വെറും 3,000 ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ നടത്താന്‍ കഴിയും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,'- ഗഡ്കരി പറഞ്ഞു. പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ്.

വാര്‍ഷിക ഫാസ്ടാഗിന് ആര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക?

കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ പാസ് ബാധകമാകൂ. വാണിജ്യ അല്ലെങ്കില്‍ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

ഒരു ഉപയോക്താവിന് എത്രത്തോളം ലാഭിക്കാന്‍ കഴിയും?

ശരാശരി ടോള്‍ ചെലവ് 50 ല്‍ നിന്ന് 15 ആയി കുറയുന്നതിനാല്‍, സാധാരണ ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം പറയുന്നു.

വാര്‍ഷിക ഫാസ്ടാഗ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിലവിലുള്ള ഒരു ഫാസ്ടാഗില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വരും. ശരിയായി ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍, സാധുവായ ഒരു വാഹന രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.'ആക്ടിവേഷനും പുതുക്കലിനും വേണ്ടിയുള്ള ഒരു ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും,'- ഗഡ്കരി എക്‌സില്‍ പറഞ്ഞു.

വാര്‍ഷിക ഫാസ്ടാഗ് വാലിഡിറ്റി:

പാസ് നാഷണല്‍ ഹൈവേ, എക്‌സ്പ്രസ് വേ ടോള്‍ പ്ലാസകളില്‍ മാത്രമേ സാധുതയുള്ളൂ. സംസ്ഥാന ഹൈവേകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ കീഴിലുള്ള ടോള്‍ പ്ലാസകളില്‍, ഫാസ്ടാഗ് സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ടോള്‍ നിരക്കുകള്‍ ബാധകമാകും.

200 യാത്രകള്‍:

വാര്‍ഷിക പാസ് 200 യാത്രകള്‍ക്കോ ഒരു വര്‍ഷത്തിനോ സാധുതയുള്ളതാണ്. ഏതാണ് ആദ്യം തീരുന്നത് അതിനുസരിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിധി തീര്‍ന്നുകഴിഞ്ഞാല്‍, ഒരു വര്‍ഷം ആയില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് പുതിയ വാര്‍ഷിക പാസ് വീണ്ടും വാങ്ങാം.

ഒരു പുതിയ ഫാസ്ടാഗ് എടുക്കേണ്ടിവരുമോ?

വാര്‍ഷിക പാസ് ലഭിക്കാന്‍ പുതിയ ഫാസ്ടാഗ് വാങ്ങേണ്ട ആവശ്യമില്ല. യോഗ്യതയ്ക്ക് വിധേയമായി ഇത് നിലവിലുള്ള ഫാസ്ടാഗുമായി ലിങ്ക് ചെയ്യാം.

വാര്‍ഷിക ഫാസ്ടാഗ് നിര്‍ബന്ധമാണോ?

വാര്‍ഷിക പാസ് ഓപ്ഷണലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക പാസ് സ്‌കീമില്‍ ചേരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോള്‍ അടയ്ക്കുന്നത് തുടരാം.

ഒരു യാത്ര എങ്ങനെയാണ് കണക്കാക്കുന്നത്?

മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഓരോ ടോള്‍ ക്രോസിങ് ഒരു യാത്രയായും ഒരു റൗണ്ട് ട്രിപ്പ് രണ്ട് യാത്രകള്‍ക്കും തുല്യമാണ്. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പോലുള്ള ക്ലോസ്ഡ് ടോളിങ് ഹൈവേകളില്‍, ഒരു എന്‍ട്രി-എക്‌സിറ്റിനെ ഒരു യാത്രയായും മറ്റു ടോള്‍ റോഡുകളില്‍, ഓരോ ടോള്‍ പ്ലാസയും ഒരു പ്രത്യേക യാത്രയായും കണക്കാക്കപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com