ഉപതെരഞ്ഞെടുപ്പ്; സിറ്റിങ് എംഎൽഎമാരിൽ നിന്നു ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎൽഎമാരിൽ നിന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി
ഉപതെരഞ്ഞെടുപ്പ്; സിറ്റിങ് എംഎൽഎമാരിൽ നിന്നു ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി 

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎൽഎമാരിൽ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കോടതി പരാമർശത്തെ തുടർന്നു ഹർജി പിൻവലിച്ചു.

കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 

എംഎൽഎമാർ ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു പദവി നഷ്ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. മത്സരിക്കുന്നവരുടെ ഭാഗത്ത് എന്താണു തെറ്റ്? കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വിഭാ​ഗത്തിന് പൗരന്മാരിൽ നിന്നു പണം ഈടാക്കാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷനു പോലും അതു സാധ്യമാവില്ല.

ഒരു സാമാജികൻ മരിച്ചാൽ ആ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ചെലവ് ആരിൽ നിന്നാണ് ഈടാക്കുക? അവിശ്വാസ പ്രമേയം പാസായി സർക്കാർ താഴെ വീണാൽ നടത്തുന്ന ഉപതെരഞ്ഞെടുപ്പിന് ആരാണു പണം ചെലവിടേണ്ടത്? നിയമപരമായ നടപടിയുടെ പേരിൽ ആരിൽ നിന്നും പണം ഈടാക്കാനാവില്ലെന്നു വ്യക്തമാണ്. നിയമവിരുദ്ധമായ വാദങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

പൊതു താത്പര്യമുണ്ടെങ്കിൽ സിറ്റിങ് എംഎൽഎയെ പാർലമെൻറിലേക്ക് അയയ്ക്കരുതെന്ന് ഹർജിക്കാരനു പൊതുജനങ്ങളോടു ക്യാമ്പയ്ൻ നടത്താം. ഹർജിയുടെ ലക്ഷ്യം സദുദ്ദേശ്യപരമാണെന്നു തോന്നുന്നില്ലെന്നും പറഞ്ഞു. കോടതിച്ചെലവ് ഈടാക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകിയതിനെ തുടർന്നു ഹർജി പിൻവലിക്കുകയായിരുന്നു. ലോക്സഭയിലേക്കു മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎൽഎമാർ ഉപതെരഞ്ഞെടുപ്പിന്റെ ചെലവും പഴയതും പുതിയതുമായ അംഗങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പള, അലവൻസ് ബാധ്യതകളും വഹിക്കാൻ വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com