ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കർഷകരുടെ അവസ്ഥ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരെ അവർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ 1000 കർഷകർ വീതം മത്സരിക്കണമെന്നു കവിത കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു. ആ ആഹ്വാനം ഏതായാലും ബൂമറാങ് പോലെ തിരിച്ചുവന്നിരിക്കുകയാണിപ്പോൾ.
നിരവധി കർഷകർ മത്സരിക്കാൻ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. അത് പക്ഷേ വാരാണസിയിലും അമേഠിയിലുമല്ല കവിത മത്സരിക്കുന്ന നിസാമാബാദിൽ തന്നെ ! പത്രിക നൽകിയത് ഇരുനൂറിലേറെ കർഷകരടക്കം 245 പേർ. സൂക്ഷ്മ പരിശോധനയിൽ തള്ളപ്പെട്ടതും പിൻവലിച്ചതുമായ പത്രികകൾ കഴിഞ്ഞ് ഇപ്പോൾ ബാക്കി 189. ഇന്നാണു പിൻവലിക്കാനുള്ള അവസാന തീയതി. പലരെയും പിന്തിരിപ്പിക്കാൻ ശ്രമം സജീവമായി നടക്കുന്നു. സ്ഥാനാർത്ഥികളുടെ എണ്ണം 96 കവിഞ്ഞാൽ വോട്ടിങ് യന്ത്രം പറ്റില്ല എന്നതിനാൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിക്കേണ്ടിവരും.
മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞൾ ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പായില്ലെന്നതാണു കർഷകരുടെ പ്രതിഷേധത്തിനു കാരണമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ