ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മനസ് തുറക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അദ്ദേഹം വയനാട്ടിൽ മത്സരിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. കേരള നേതൃത്വത്തിനും ഇക്കാര്യത്തിൽ ഇപ്പോൾ പ്രതീക്ഷയില്ല.
കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിലുള്ള പാർട്ടികളുടെ നേതാക്കൾ രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന സമ്മർദ്ദം ശക്തമാക്കിയതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മതേതര ബദലിനുള്ള ശ്രമത്തിൽ കൂടെ നിൽക്കുന്ന ഇടതു പക്ഷത്തിനെതിരെ മത്സരിക്കരുതെന്നാണ് സുഹൃദ് പാർട്ടികൾ ആവശ്യപ്പെടുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ടല്ലാതെ ഇക്കാര്യം രാഹുലിനെ ധരിപ്പിച്ചു.
അതേസമയം രാഹുൽ വടക്കൻ കർണാടകത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ രാഹുൽ മത്സരിക്കുന്നത്. കോൺഗ്രസ്- ജനതാദൾ സഖ്യത്തിന് കരുത്തു പകരുമെന്നാണ് വാദം.
ചിക്കോടി, ബദർ മണ്ഡലങ്ങളാണിവിടെ രാഹുലിനായി മുന്നോട്ടു വച്ചിട്ടുള്ളത്. കോൺഗ്രസിലെ പ്രകാശ് ബാബന്ന ഹുക്കേരി 2014ൽ 3003 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചിക്കോടിയിൽ ജയിച്ചത്. ഇത്തവണ കോൺഗ്രസും ജനതാദളും സഖ്യത്തിലായതിനാൽ വൻ ഭൂരിപക്ഷത്തിന് രാഹുൽ ജയിക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെ ഹൈക്കാമൻഡിനെ അറിയിച്ചത്. ഇവിടെ പ്രകാശ് ബാബന്നയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുലിനായി ഒഴിയാൻ തയ്യാറാണ്.
കഴിഞ്ഞ തവണ ബിജെപിയിലെ ഭഗവത് ഗുബ 92,222 വോട്ടിന് വിജയിച്ച മണ്ഡലമാണ് ബിദർ. അതിന് മുൻപ് രണ്ട് തവണ കോൺഗ്രസിന്റെ കൈയിലായിരുന്നു.
സോണിയാ ഗാന്ധിയുടെ വസതിയിൽ വ്യാഴാഴ്ച യുപി, അസം, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സിമിതി യോഗം ചേർന്നിരുന്നു. എന്നാൽ രാത്രി വരെ നീണ്ട യോഗത്തിൽ ഒരു ഘട്ടത്തിലും കേരളത്തിൽ മത്സരിക്കുന്ന കാര്യം ചർച്ചയായില്ല. സോണിയക്ക് പുറമെ മൻമോഹൻ സിങ്, എകെ ആന്റണി, കെസി വേണുഗോപാൽ, വിഡി സതീശൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ