വനിതാദിനത്തില്‍ റൂബിന് ബിഗ് സല്യൂട്ട്

മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്രയും സ്ത്രീകള്‍ക്കെല്ലാം സീറ്റും ഉറപ്പുവരുത്തിക്കൊണ്ട് വനിതാദിനം ആഘോഷിക്കാനായിരുന്നു
വനിതാദിനത്തില്‍ റൂബിന് ബിഗ് സല്യൂട്ട്

കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് എടത്വ ഡിപ്പോയിലെ 0710 ബസിലെ ജീവനക്കാര്‍ ഒരുക്കിയ സ്ത്രീകളെ ആദരിക്കാനുള്ള പരിപാടിയില്‍ താരമായത് ഒരു 'ആണ്‍കുട്ടി'. എടത്വയിലെ റൂബിനാണ് താരമായത്.
മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്രയും സ്ത്രീകള്‍ക്കെല്ലാം സീറ്റും ഉറപ്പുവരുത്തിക്കൊണ്ട് വനിതാദിനം ആഘോഷിക്കാനായിരുന്നു എടത്വ ഡിപ്പോയിലെ 0710 ബസിലെ ജീവനക്കാരായ കണ്ടക്ടര്‍ ഷെഫീഖ് ഇബ്രാഹിമും ഡ്രൈവര്‍ ആന്റണിയും തീരുമാനിച്ചത്. അതുപ്രകാരം എടത്വയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കുള്ള യാത്രയിലും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരൊരുക്കിയ ആദരവ് സൗകര്യം സ്ത്രീജനങ്ങള്‍ക്ക് ലഭിച്ചു.
എറണാകുളത്തുനിന്നും എടത്വയിലേക്കുള്ള യാത്രയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കി. എന്നാല്‍ സ്ത്രീകള്‍ക്ക് സീറ്റ് ഉറപ്പുവരുത്തുക എന്ന പരിപാടി, പുരുഷന്മാര്‍ സീറ്റ് കൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാളിപ്പോകുമെന്നായി. ഈ സമയത്താണ് എടത്വയിലേക്ക് യാത്ര ചെയ്യുന്ന റൂബിന്‍ എന്ന എം.ബി.എ. വിദ്യാര്‍ത്ഥി സീറ്റ് എഴുന്നേറ്റു നല്‍കി ബസ് ജീവനക്കാരുടെ പരിപാടിയോട് സഹകരിച്ചത്. ചേര്‍ത്തല സ്വദേശിയായ അനീഷയ്ക്ക് സീറ്റുറപ്പിച്ച് തങ്ങളുടെ പദ്ധതി വിജയിച്ചപ്പോള്‍ അനീഷ റൂബിന്റെ ബസ് ചാര്‍ജ്ജ് നല്‍കിക്കൊണ്ടാണ് ബസ് ജീവനക്കാരുടെ ആദരവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. എന്നാല്‍ റൂബിന്‍ ബസ് ചാര്‍ജ്ജ് നല്‍കി ''പ്രായമായ ഏതെങ്കിലും സ്ത്രീയ്ക്ക് സൗജന്യയാത്ര ഒരുക്കുന്നതിന് ഈ പൈസ ഉപയോഗിച്ചോളൂ'' എന്നറിയിച്ചു. ഇതോടെ വനിതാദിനത്തില്‍ സ്ത്രീകളെ ആദരിക്കുന്നതിനുപുറമെ, സ്ത്രീകളെ ആദരിക്കാന്‍ തയ്യാറായ ന്യൂജനറേഷന്‍ പയ്യന്‍ റൂബിനെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ബിഗ് സല്യൂട്ട് നല്‍കി ആദരിക്കുകയായിരുന്നു.ബസ് ജീവനക്കാരനായ ഷെഫീഖ് ഇബ്രാഹിം തതന്നെയാണ് ഈ അനുഭവക്കുറിപ്പ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ലഹരി വിമുക്ത പ്രവര്‍ത്തകനും ജീവകാരുണ്യപ്രവര്‍ത്തകനുമാണ് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഷെഫീഖ് ഇബ്രാഹിം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com