സദ്യ വിളമ്പി അഞ്ചുദിവസം കഴിഞ്ഞു വിവാഹം; പ്രളയത്തെ അതിജീവിച്ച് വധുവും സംഘവും എത്തിയത് കാതങ്ങള്‍ താണ്ടി 

വിവാഹ സദ്യ വിളമ്പിയതിന്റെ അഞ്ചാം നാള്‍ മാത്രം വിവാഹം നടക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പ്രളയം സംഹാരമാടിയ നമ്മുടെ നാട്ടില്‍ അതും നടന്നു.
സദ്യ വിളമ്പി അഞ്ചുദിവസം കഴിഞ്ഞു വിവാഹം; പ്രളയത്തെ അതിജീവിച്ച് വധുവും സംഘവും എത്തിയത് കാതങ്ങള്‍ താണ്ടി 

കണ്ണൂര്‍:വിവാഹ സദ്യ വിളമ്പിയതിന്റെ അഞ്ചാം നാള്‍ മാത്രം വിവാഹം നടക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പ്രളയം സംഹാരമാടിയ നമ്മുടെ നാട്ടില്‍ അതും നടന്നു. വിവാഹത്തിന് പുറപ്പെട്ട വരന്‍ വഴിയില്‍ കുടുങ്ങിയതിനാല്‍ പന്തളം കുടശനാട്ടു മാറ്റിവച്ച വിവാഹത്തിന് ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വേദിയായി.

തൃക്കരിപ്പൂര്‍ കക്കുന്നം വീട്ടില്‍ വൈക്കത്ത് ഭാസ്‌കരന്റെയും വി.രത്‌നകുമാരിയുടെയും മകന്‍ വി.വിപിന്‍രാജും ആലപ്പുഴ ഉളവുക്കാട് രേഖാലയം വീട്ടില്‍ എന്‍.രമേഷിന്റെയും ലേഖയുടെയും മകള്‍ ആര്‍.രേഖയുടെയും വിവാഹ ദിവസമാണ് കേരളം മുങ്ങിയ മഹാമാരി പെയ്തിറങ്ങിയത്. എന്നാല്‍ പ്രളയത്തെ അതിജീവിച്ച് അഞ്ചുദിവസത്തിന് ശേഷം വിപിന്‍ രേഖയ്ക്ക് മിന്നുചാര്‍ത്തി. ഈ മാസം പതിനേഴിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നഴ്‌സുമാരാണ്. പന്തളം കുടശനാട് സൗപര്‍ണിക ഓഡിറ്റോറിയമായിരുന്നു വേദി.

16നു തൃക്കരിപ്പൂരില്‍ നിന്നു വരനടക്കം 11 പേര്‍ യാത്രതിരിക്കുമ്പോള്‍ മഴയുണ്ടായിരുന്നെങ്കിലും മഹാപ്രളയമാണ് വരാന്‍ പോകുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. റെയില്‍വേ സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനുകള്‍ ഓടുന്നുണ്ടെന്നറിഞ്ഞതോടെയാണ് യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ തിരൂരില്‍ എത്തിയതോടെ മഴ സംഹാരമാടിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ട്രെയിന്‍ മുമ്പോട്ടു പോകില്ലെന്ന് അറിയിപ്പുമെത്തി.

പിന്നീട് ടാക്‌സിയിലായി യാത്ര. ഗുരുവായൂരെത്തിയപ്പോള്‍ വീണ്ടും തടസ്സം. അന്നു ഗുരുവായൂരില്‍ തങ്ങി. രാവിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു എന്നു മനസ്സിലാക്കിയതോടെ ആശങ്കയായി. എങ്കിലും സമയത്ത് എത്താന്‍ കഴിയുമെന്നു തന്നെ ഉറപ്പിച്ചു. ആ ആത്മവിശ്വാസം വധുവിന്റെ വീട്ടുകാരുമായി പങ്കുവച്ചതോടെ കല്യാണപ്പന്തലിലേക്കു വധുവും കൂട്ടരും പുറപ്പെട്ടു.

എങ്ങനെയോ ആലുവ വരെയെത്തി. മുന്നോട്ടു പോകാനാവില്ലെന്നു പൊലീസ് പറഞ്ഞതോടെ യാത്ര അവിടെ അവസാനിച്ചു.കാത്തിരുന്നു കാണാതായപ്പോള്‍ വിപിന്‍രാജിന്റെ ഫോണിലേക്കു രേഖയുടെ വിളിയെത്തി. കാര്യം പറഞ്ഞപ്പോള്‍ രേഖയുടെ രേഖ സമാധാനിപ്പിച്ചു കൂടെനനിന്നു. കല്യാണത്തിന് എത്തിയവരെ കാര്യങ്ങള്‍ അറിയിച്ചു സദ്യ വിളമ്പി.

സദ്യയുടെ ഒരു ഭാഗം ദുരിതാശ്വാസ ക്യാംപിലേക്കും നല്‍കി. ഇനിയെന്ത് എന്ന ആലോചനകള്‍ക്കൊടുവില്‍ പയ്യന്നൂരില്‍ വിവാഹം നടത്താന്‍ തീരുമാനമായി. എന്നാല്‍, ഉളവുക്കാടു നിന്നു പയ്യന്നൂരിലേക്കു രേഖയുടെ വീട്ടുകാര്‍ എങ്ങനെ എത്തുമെന്നതായി പ്രശ്‌നം. കാരണം കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ഒരുറപ്പുമില്ല.

പിന്നീടു തമിഴ്‌നാട് വഴി ചുറ്റി രണ്ടു ദിവസം കൊണ്ടാണ് ഇവര്‍ പയ്യന്നൂരിലെത്തിയത്.ഒടുവില്‍ പ്രളയത്തെ തോല്‍പിച്ച്, അഞ്ചുദിവസം നീണ്ട വിവാഹയാത്രയ്ക്ക് ഇന്നലെ പയ്യന്നൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ ശുഭാന്ത്യം സംഭവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com