പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ മനുഷ്യ പ്രയത്‌നം കൊലയാളി തിമിംഗലത്തിന് സമ്മാനിച്ചത് പുതു ജീവന്‍

അബദ്ധത്തില്‍ കരയിലകപ്പെട്ടുപോയ രണ്ട് കൊലയാളി തിമിംഗലങ്ങളില്‍ ഒന്നിനെ രക്ഷിക്കാന്‍ മനുഷ്യ കൂട്ടായ്മയ്ക്ക് സാധിച്ചു
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ മനുഷ്യ പ്രയത്‌നം കൊലയാളി തിമിംഗലത്തിന് സമ്മാനിച്ചത് പുതു ജീവന്‍

നുഷ്യന്റെ സംഘടിത കരുത്ത് എങ്ങനെ ദുരന്തങ്ങളെ അതിവീക്കാന്‍ പര്യാപ്തമാണെന്ന് മലയാളികളായ നാം ഇപ്പോള്‍ ശരിക്കും കണ്ടുകൊണ്ടിരിക്കുന്നു. കാതങ്ങള്‍ക്കപ്പുറം അര്‍ജന്റീനയില്‍ ഒരു കൂട്ടം മനുഷ്യരുടെ കഠിന ശ്രമം ഒരു കൊലയാളി തിമിംഗലത്തിന് ജീവിതം തിരിച്ചുനല്‍കിയ മനുഷ്യ പ്രയത്‌നത്തിന്റെ സംഭവ കഥ കൂടി കേള്‍ക്കാം.

അബദ്ധത്തില്‍ കരയിലകപ്പെട്ടുപോയ രണ്ട് കൊലയാളി തിമിംഗലങ്ങളില്‍ ഒന്നിനെ രക്ഷിക്കാന്‍ മനുഷ്യ കൂട്ടായ്മയ്ക്ക് സാധിച്ചു. സംഭവം അരങ്ങേറിയത് അര്‍ജന്റീനയിലെ നുയേവ അറ്റ്‌ലാന്റിസ് ബീച്ചിലായിരുന്നു. ഇവിടെയെത്തിയ നാട്ടുകാരായ ചിലരാണ് കരയ്ക്കടിഞ്ഞ രണ്ട് തിമിംഗലങ്ങളെ കണ്ടെത്തിയത്. ഒന്നിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മറ്റൊന്നിന് ജീവനുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ അടിയന്തര സഹായത്തിനായി മുണ്ടോ മരിനോ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരെ വിവരമറിയിക്കുകയും സംഘടനയുടെ പ്രവര്‍ത്തര്‍ ഉടന്‍ തന്നെയെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയുമായിരുന്നു. 

മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ തിമിംഗലത്തിനെ സുരക്ഷിതമായി തന്നെ അവര്‍ കടലിലേക്ക് തിരിച്ചുവിട്ടു. അതിശക്തമായ തിരമാലകള്‍ പ്രയത്‌നത്തിന്റെ അവസാന ഘട്ടങ്ങളില്‍ വില്ലനാകുമെന്ന് തോന്നിപ്പിച്ചെങ്കിലും സുരക്ഷിതമായി തന്നെ തിമിംഗലത്തെ കടലിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. 

ജീവശാസ്ത്രജ്ഞയായ കരിന ആല്‍വരസാണ് തിമിംഗലത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിമിംഗലത്തിന് പരുക്കുകളൊന്നും ഏറ്റിരുന്നില്ല. വെള്ളം അധികമുള്ള ഭാഗത്ത് എത്തിച്ച് അതിനെ തിരികെ വിടുകയെന്നതായിരുന്നു തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് കരിന പറഞ്ഞു. തിമിംഗലത്തിന്റെ വലിപ്പവും ഭാരവും പ്രതിബന്ധമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ചേര്‍ന്നുള്ള ശ്രമം കാര്യങ്ങള്‍ എളുപ്പമാക്കിയതായി അവര്‍ വ്യക്തമാക്കി. തിമിംഗലം സുരക്ഷിതമായി തന്നെ കടലിലേക്ക് പോയത് വളണ്ടിയര്‍മാര്‍ ആഘോഷമാക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com