വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടികളെ ഇതിലെ; നല്ല മരുമകളാകാനും കോഴ്‌സ്

എങ്ങനെ നല്ല മരുമകളാവാം എന്ന് പഠിപ്പിക്കുന്നതാണ് കോഴ്‌സ്. മൂന്ന് മാസത്തെ കോഴ്‌സിലൂടെ വിവിവാഹത്തിനൊരുങ്ങുന്ന  പെണ്‍കുട്ടികളെ നല്ല മരുമകളാക്കാന്‍ പഠിപ്പിക്കും
വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടികളെ ഇതിലെ; നല്ല മരുമകളാകാനും കോഴ്‌സ്

കേട്ടാല്‍ ചിലപ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഒരു കോഴ്‌സ്. കാലാവധി മൂന്ന് മാസം. എങ്ങനെ നല്ല മരുമകളാവാം എന്ന് പഠിപ്പിക്കുന്നതാണ് കോഴ്‌സ്. 

മൂന്ന് മാസത്തെ കോഴ്‌സിലൂടെ വിവാഹത്തിനൊരുങ്ങുന്ന  പെണ്‍കുട്ടികളെ നല്ല മരുമകളാകാന്‍ പഠിപ്പിക്കും. വാരാണസിയിലെ യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് കോഴ്‌സുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യം വച്ചാണ് വിചിത്രമായ കോഴ്‌സുമായി സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തെത്തിയത്. 

'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന് പേരിട്ടിരിക്കുന്ന ഈ ക്രാഷ് കോഴ്‌സിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഈ പരിശീലന പരിപാടി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയും കാശിയിലെ വനിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഒരു പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 75 ശതമാനവും വിവാഹ ജീവിതത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യങ് സ്‌കില്‍ഡ് ഇന്ത്യ മുന്‍കൈയെടുത്ത് മൂന്ന് മാസത്തെ പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 

ആശയ വിനിമയത്തിനുള്ള കഴിവ്, മറ്റുള്ളവരുമായി എങ്ങനെ ഇടപെടണം, പ്രശ്‌നപരിഹാരങ്ങള്‍, സമ്മര്‍ദ്ദവും ഉത്കണഠയും എങ്ങനെ നേരിടണം, വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരെ ഏതു പ്രതിസന്ധിഘട്ടവും നേരിടാന്‍ പ്രാപ്തരാക്കുകയും, അവരെ ഒരു നല്ല മരുമകളായി വാര്‍ത്തെടുക്കുകയുമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് യങ് സ്‌കില്‍ഡ് ഇന്ത്യ സി.ഇ.ഒ നീരജ് ശ്രീവാസ്തവ പറഞ്ഞു. മാതാപിതാക്കളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചതിനാല്‍ അഭിമുഖം നടത്തിയതിന് ശേഷം മാത്രമേ ആദ്യ ബാച്ചിലേക്കുള്ള പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഈ നീക്കത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടികളെ നല്ല മരുമക്കളാക്കാന്‍ തത്രപ്പെടുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളെ നല്ല മരുമക്കളാക്കാന്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് യങ് സ്‌കില്‍ഡ് ഇന്ത്യയുടെ പരിശീലന പരിപാടിയെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com