ആത്മഹത്യയില്‍ നിന്ന്  രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് സമ്മാനവുമായി യുവാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ തളര്‍ന്നാണ് യുവാവ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്
ആത്മഹത്യയില്‍ നിന്ന്  രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് സമ്മാനവുമായി യുവാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജീവിതം അവസാനിപ്പിക്കാനാണ് അയാള്‍ പാലത്തിന് മുകളില്‍ കയറിയത്. മരണം വരിക്കാനായി തയാറെടുത്ത് പാലത്തിന് മുകളില്‍ അയാള്‍ ഇരുന്നു. എന്നാല്‍ ഇയാളെ പാലത്തില്‍ നിന്ന് താഴെയിറക്കാന്‍ എത്തിയ പൊലീസുകാരില്‍ ഒരാള്‍ ഇയാളുടെ ജീവിതത്തിലെ മാലാഖയായി മാറി. അടുത്തദിവസം സര്‍പ്രൈസ് സമ്മാനം നല്‍കി തന്റെ രക്ഷകയെ ഞെട്ടിച്ചിരിക്കുകയാണ് ഇയാള്‍. 

ബ്രിട്ടനിലെ വാരിങ്ടണ്ണിലാണ് സംഭവമുണ്ടാകുന്നത്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ തളര്‍ന്നാണ് യുവാവ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പാലത്തിന് മുകളില്‍ കയറുകയായിരുന്നു. ഇത് അറിഞ്ഞ് ഉടന്‍ പൊലീസ് എത്തി. കൂട്ടത്തിലുണ്ടായിരുന്ന ബിക്കി മില്‍യാര്‍ഡ് എന്ന പൊലീസ് ഉദ്യോഗസ്ഥ മാനസികമായി തളര്‍ന്നിരിക്കുന്ന അയാളോട് സംസാരിക്കാന്‍ തുടങ്ങി. 

നിരവധി പേര്‍ ആ സമയത്ത് അവിടെ കൂടിനില്‍പ്പുണ്ടായിരുന്നു. അവരോട് മാറിനില്‍ക്കാന്‍ പറഞ്ഞ് യുവ ഉദ്യോഗസ്ഥ അയാളോട് സംസാരിക്കാന്‍ തുടങ്ങി. ആദ്യം ഒന്നും പറയാന്‍ അയാള്‍ തയാറായില്ല. പിന്നീട് പലതും ചോദിച്ച് അയാള്‍ എല്ലാം തുറന്നുപറഞ്ഞു. 15 മിനിറ്റോളം നേരമാണ് തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഇയാള്‍ സംസാരിച്ചത്. എന്നാല്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായിരുന്നില്ല ഇതൊന്നും എന്നാണ് ബെക്കി പറയുന്നത്. അത് പറഞ്ഞ് മനസിലാക്കാന്‍ ബെക്കിയ്ക്ക് സാധിച്ചതോടെ അയാള്‍ ജീവിതത്തിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു. പാലത്തില്‍ നിന്ന് ഇറങ്ങി തന്റെ കാറില്‍ കയറി അയാള്‍ മടങ്ങി. 

എന്നാല്‍ അടുത്ത ദിവസം കൈനിറയെ പൂക്കളുമായി പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ ജീവിതം രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ ഞെട്ടിച്ചു. പൂക്കളുമായി നില്‍ക്കുന്ന ഉദ്യോഗസ്ഥയുടെ ചിത്രം വാരിങ്ടണ്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. യഥാര്‍ത്ഥ പൊലീസ് ആരായിരിക്കണമെന്ന് കാണിച്ചു തരികയാണ് ബെക്കി എന്നാണ് അവരുടെ ഉന്നത് ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്തായാലും ബെക്കിയെ പ്രശംസയില്‍ മൂടുകയാണ് സോഷ്യല്‍ മീഡിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com