ബിരുദപഠനത്തിനായി ഒരുങ്ങുന്ന മകളെ സഹായിക്കാൻ വേണ്ടത് 12 പരിചാരകർ, ശമ്പളം ഒട്ടും കുറയില്ല; ഇന്ത്യൻ കോടീശ്വരൻ നൽകിയ പരസ്യത്തിൽ പരിചാരകരുടെ തൊഴിൽ വിവരങ്ങൾ ഇങ്ങനെയൊക്കെ 

മകളെ രാവിലെ വിളിച്ചുണര്‍ത്തുന്നതു മുതല്‍ കോളജില്‍ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നല്‍കി ഉറക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നോക്കാനാണ് പരിചാരകരെ നിയമിക്കുന്നത്
ബിരുദപഠനത്തിനായി ഒരുങ്ങുന്ന മകളെ സഹായിക്കാൻ വേണ്ടത് 12 പരിചാരകർ, ശമ്പളം ഒട്ടും കുറയില്ല; ഇന്ത്യൻ കോടീശ്വരൻ നൽകിയ പരസ്യത്തിൽ പരിചാരകരുടെ തൊഴിൽ വിവരങ്ങൾ ഇങ്ങനെയൊക്കെ 

ലണ്ടന്‍ : സ്‌കോട്ലന്‍ഡിൽ ബിരുദപഠനത്തിനായി തയ്യാറെടുക്കുന്ന മകൾക്ക് പരിചാരകരെ ആവശ്യപ്പെട്ടുകൊണ്ട് ഒരു കോടീശ്വരൻ നൽക‌ിയ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. സ്‌കോട്ലന്‍ഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ പഠിക്കാൻ പോകുന്ന മകൾക്കായി ഒന്നും രണ്ടും പരിചാരകരെയല്ല അച്ഛൻ ആവ‌ശ്യപ്പെട്ടിരിക്കുന്നത്. മകൾക്ക് 12പരിചാരകരെ ആവശ്യമുണ്ടെന്നാണ് ഒരു പ്രമുഖ പരസ്യ ഏജൻസി വഴി നൽകിയ പരസ്യത്തിൽ പറയുന്നത്.  

മകൾക്ക് താമസിക്കാനായി ഒരു വീടും അച്ഛൻ ഒരുക്കിയിട്ടുണ്ട്. മകൾ താമസിക്കുന്ന വീടിനോട് ചേർന്ന് പരിചാരകരും താമസിക്കണം. ഒരു ഹൗസ് മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ടക്കാരന്‍, ഒരു വനിതാ പരിചാരിക, ദിവസവുമുള്ള ഭക്ഷണത്തിന് ഒരു പാചകക്കാരന്‍, മൂന്നു സഹായികള്‍, ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി നൽകാൻ പ്രത്യേകമൊരു പാചകക്കാരന്‍, ഡ്രൈവര്‍ എന്നിങ്ങനെയാണ് പരസ്യത്തിലെ ആവശ്യം. എപ്പോഴും പ്രസന്നയും ഊര്‍ജസ്വലയുമായിരിക്കുന്ന പെണ്‍കുട്ടിയെയാണു വനിതാ പരിചാരകയായി വേണ്ടതെന്ന് പരസ്യത്തിൽ പറയുന്നു. മകളെ രാവിലെ വിളിച്ചുണര്‍ത്തുന്നതു മുതല്‍ കോളജില്‍ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നല്‍കി ഉറക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നോക്കാനാണ് പരിചാരകരെ നിയമിക്കുന്നത്. 

പ്രതിവര്‍ഷം 28ലക്ഷം രൂപയാണ് പരിചാരകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശമ്പളം. നാല് വര്‍ഷത്തെ കോഴ്‌സിന് അഡ്മിഷന്‍ നേടിയ പെണ്‍കുട്ടിയുടെ പഠനം അവസാനിക്കുന്നതുവരെയാണ് ജോലിയുടെ കരാര്‍. സിൽവർ സ്വാൻ എന്ന റിക്രൂട്ടിങ് കമ്പനിയാണ് പരസ്യം നൽകിയിട്ടുള്ളത്. തോഴിലാളികളുടെ ആവശ്യകത ഒരു പരിധിവരെ നികത്താനായെന്നും മുൻപരിചയം ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നതന്നും കമ്പനി അധികൃതർ പറഞ്ഞു. 

ഇത്തരം കാര്യങ്ങൾ പെൺകുട്ടിയും സ്വകാര്യ വിഷയങ്ങളാണെന്നും അതുസംബന്ധിച്ച് അവർക്ക് എന്ത് തീരുമാനം വേണമെങ്കിലും സ്വീകരിക്കാമെന്നുമാണ് സർവകലാശാല വക്തമാവ് പ്രതികരിച്ചത്. ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ എത്താറുണ്ടെന്നും അവരുടെ താമസം പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള പരസ്യം സംബന്ധിച്ച് തങ്ങൾക്ക് ഔദ്യോ​ഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com