വാഷിങ്ടണ്‍: തലയോട്ടിയ്ക്കുള്ളില്‍ കമ്പി തുളച്ചു കയറി ഗുരുതര പരുക്കേറ്റ പത്ത് വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹാരിസണ്‍ വില്ലയിലുള്ള സേവ്യർ കന്നിങ്ഹാമിനാണ് ജീവൻ തിരികെ ലഭിച്ചത്. പ്രാണിശല്യം സഹിക്കാനാവാതെ മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതിനിടെ വീണാണ് കുട്ടിക്ക് പരുക്കേറ്റത്.
സേവ്യര്‍ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിയ്ക്കുന്നതിനിടെയാണ് കടന്നല്‍ വര്‍ഗത്തില്‍ പെട്ട പ്രാണികള്‍ കൂട്ടമായെത്തിയത്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെ കുട്ടി പിടിവിട്ട് വീഴുകയായിരുന്നു. കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കാണ് സേവ്യർ മുഖമടച്ച് വീണത്. മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിന്‍ഭാഗത്തു കൂടി പുറത്തേക്ക് വന്നു. ഉടൻ തന്നെ മാതാവ് ഗബ്രിയേല കുട്ടിയുടെ ആശുപത്രിയിൽ കൊണ്ടുപോയി. ശസ്ത്രക്രിയയിലൂടെയാണ് കമ്പി പുറത്തെടുത്തത്.
ചതുരത്തിലുള്ള കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കി. ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്നാൽ തുളച്ചുകയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികള്‍ ഇവയൊന്നും സ്പര്‍ശിച്ചില്ല എന്നതാണ് അത്ഭുതം. ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ