നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലെത്തിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ശാസ്ത്രലോകം തയ്യാറെടുക്കുന്നതിനിടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്ന് നാസ പ്രഖ്യാപിച്ചു. 2023-ല്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാവുമെന്നും 2030 ഓടെ ചന്ദ്രോപരിതലത്തില്‍ കാല് കുത്താനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
1972 ലെ അപ്പോളോ 17 ന് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന അമേരിക്കന്‍ പദ്ധതികള്‍ ഉണ്ടായിട്ടില്ല എന്ന് സ്‌പേസ് പോളിസി
ഡയറക്ടീവ്-1 ഒപ്പുവച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് രൂപീകരിച്ച സുസ്ഥിര ക്യാമ്പെയിന്റെ ഭാഗമായാണ് ചന്ദ്രനിലേക്കൊരു 'മടങ്ങിപ്പോക്കി'നെ കുറിച്ച് ആലോചിച്ചതെന്ന് നാസ വ്യക്തമാക്കി.
ബഹിരാകാശത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന പദ്ധതികള്‍ നടത്തുക, റോബോട്ടുകളുടെ സഹായത്തോടെ ചന്ദ്രനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുക, ചൊവ്വാപര്യവേഷണം ത്വരിതപ്പെടുത്തുക, ചൊവ്വയിലേക്ക് ബഹിരാകാശ ശാസ്ത്രജ്ഞരെ എത്തിക്കുക,ബഹിരാകാശത്ത് സുസ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുന്നതിനുള്ള സാധ്യതകള്‍ രൂപപ്പെടുത്തുക എന്നിങ്ങനെ അഞ്ച് സുപ്രധാന ലക്ഷ്യങ്ങളാട് യുഎസിന്റെ പുതിയ നാഷ്ണല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ക്യാംപെയിനുള്ളത്.
ഓറിയോണ്‍ സ്‌പേസ്‌ക്രാഫ്റ്റ് ആന്റ് സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ വിജയവും കൊമേഴ്‌സ്യല്‍ സ്‌പേസ് ഓപറേഷനില്‍ കൈവരിച്ച നേട്ടവുമാണ് വീണ്ടും ചന്ദ്രനിലേക്ക് എന്ന ആശയത്തിന് ശക്തി പകര്‍ന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പിന്നാലെ ചൊവ്വയിലേക്കും ബഹിരാകാശ ശാസ്ത്രജ്ഞരെ അയയ്ക്കാനും നാസ പദ്ധതിയിടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ