അറുപത്തിയൊന്നാം വയസില്‍ പ്രസവം; പേരക്കുഞ്ഞിന് ജന്‍മം നല്‍കിയത് സ്വവര്‍ഗാനുരാഗിയായ മകന് വേണ്ടി

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗര്‍ഭിണിയാകുന്നത്.
അറുപത്തിയൊന്നാം വയസില്‍ പ്രസവം; പേരക്കുഞ്ഞിന് ജന്‍മം നല്‍കിയത് സ്വവര്‍ഗാനുരാഗിയായ മകന് വേണ്ടി

വാഷിങ്ടണ്‍: പ്രസവം നിര്‍ത്തിയതിന് ശേഷം കുഞ്ഞിന് ജന്‍മം നല്‍കി 61കാരിയായ അമ്മ. സ്വവര്‍ഗാനുരാഗിയായ മകനും അയാളുടെ ഭര്‍ത്താവിനും വേണ്ടിയാണ് ഈ അമ്മ വൈകിയ വേളയിലും ഗര്‍ഭം ധരിച്ചത്. അമേരിക്കയിലെ നെബ്രാസ്‌ക സംസ്ഥാനത്താണ് ഈ അപൂര്‍വ സംഭവം.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗര്‍ഭിണിയാകുന്നത്. പത്ത് വര്‍ഷം മുന്‍പ് ആര്‍ത്തവ വിരാമം ഉണ്ടായതിന് ശേഷമാണ് സിസിലി ഐവിഎഫ് വഴി ഇപ്പോള്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നത്. 32കാരനായ മകന്‍ മാത്യു എലെഡ്ജിനും 29കാരിയായ എലിയറ്റ് ഡൗവര്‍ട്ടിക്കും വേണ്ടിയാണ് സിസിലി കുഞ്ഞിന് ജന്‍മം നല്‍കിയത്. 

സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്. നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. ഇതില്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലെന്നും സാധാരണഗതിയില്‍ മുന്നോട്ട് പൊയ്‌ക്കോളാനുമായിരുന്നു ഡോക്ടറുടെ നിര്‍ദേശം. 

തുടര്‍ന്ന് സിസിലി ഗര്‍ഭിണിയായി. കുടുംബം മൊത്തം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്നതാണ് സിസിലിയെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്.  അമ്മയ്ക്ക് പരിചരണവുമായി മകന്‍ മാത്യുവും ഭര്‍ത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. 

ഗര്‍ഭകാലത്തെല്ലാം തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്. ഒടുവില്‍ പൂര്‍ണ ആരോഗ്യവതിയായി 'ഉമ' അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. സ്വവര്‍ഗാനുരാഗികള്‍ കുടുംബത്തിന് അപമാനമായി കരുതുന്ന ഈ സമൂഹത്തിന് മാതൃകയായിക്കൊണ്ട് സ്വന്തം മകനെയും അവന്റെ പങ്കാളിയെയും അംഗീകരിച്ച് അവര്‍ക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ അമ്മയെ മാതൃകയാക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com