ഭാര്യ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ നൃത്തം ചെയ്തില്ല: മര്‍ദിച്ച് അവശയാക്കി തലമുണ്ഡനം ചെയ്ത് ഭര്‍ത്താവ്

സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് അസ്മ താന്‍ നേരിട്ട പീഡനങ്ങള്‍ പുറംലോകത്തെ അറിയിച്ചത്.
ഭാര്യ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ നൃത്തം ചെയ്തില്ല: മര്‍ദിച്ച് അവശയാക്കി തലമുണ്ഡനം ചെയ്ത് ഭര്‍ത്താവ്

സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദിച്ച് അവശയാക്കി തലമുണ്ഡനം ചെയ്ത് ഭര്‍ത്താവിന്റെ ക്രൂരത. അസ്മ അസീസ് എന്ന പാകിസ്ഥാന്‍ യുവതിയാണ് ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം

സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് അസ്മ താന്‍ നേരിട്ട പീഡനങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. മാര്‍ച്ച് 26ന് ആണ് ഇവര്‍ തന്റെ ദുരനുഭവം വിവരിക്കുന്ന ട്വീറ്റ് ഫോട്ടോസഹിതം പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ നൃത്തം ചെയ്യാനും മദ്യപിക്കാനും വിസമ്മതിച്ച തന്നെ ഭര്‍ത്താവ് ജോലിക്കാരുടെ സഹായത്തോടെ മര്‍ദിക്കുകയും മുടി വടിച്ചു കളയുകയുമായിരുന്നു എന്നാണ് അസ്മ പറയുന്നത്.

''എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ പിടിച്ചുവയ്ക്കുകയും ഭര്‍ത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. എന്നെ പൈപ്പ് കൊണ്ട് അടിച്ചു. നഗ്‌നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി''- അസ്മ വ്യക്തമാക്കി. അതേസമയം, പൊലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ നടപടിയെടുത്തില്ലെന്നും അസ്മ ആരോപിക്കുന്നുണ്ട്. 

നാല് വര്‍ഷം മുന്‍പായിരുന്നു അസ്മയുടെയും ഫൈസലിന്റെയും വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ആറ് മാസം മുന്‍പാണ് ഫൈസലിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുവരാന്‍ തുടങ്ങിയതെന്നും അസ്മ പറയുന്നു. 

അസ്മ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍പ്പെട്ട പാക് ആഭ്യന്തര മന്ത്രി ഖാന്‍ അഫ്രീദി സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യപരിശോദനയില്‍ അസ്മയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫൈസലിനെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹായി അലിയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍, ശിക്ഷ സ്വീകരിക്കാന്‍ തയാറാണെന്നും, പക്ഷേ തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു. ഫൈസലിനേയും അലിയേയും നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

അതേസമയം അസ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വധഭീഷണി ഉയര്‍ത്തുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളുടെ സംരക്ഷണത്തിനു ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നു മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇന്‍ര്‍നാഷനലും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com