ന്യൂഡല്‍ഹി: അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം. നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്.
ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന് കരസേനാസംഘം കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ 9 നാണ് കാൽപ്പാടുകൾ കണ്ടെത്തുന്നത്. മുമ്പൊരിക്കൽ മക്കാലു ബാരൂൺ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നതായി സൈന്യം ട്വിറ്ററിൽ പറയുന്നു. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.
നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹിമാലയൻ മലനിരകളിൽ കയ്യിലൊരു കൂറ്റൻ കല്ലായുധവുമായി ചുറ്റിത്തിരിയുന്ന യതിയുടെ ദുരൂഹ കഥകൾക്ക് നിരവധി വർഷത്തെ പഴക്കമുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ് യതിയെന്ന ഭീമൻ മനുഷ്യനെപ്പറ്റിയുള്ള വാർത്തകൾ പുറംലോകം ചർച്ച ചെയ്തുതുടങ്ങുന്നത്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെ വരെ തന്റെ പൂർവികർ യതിയെ നേരിട്ടു കണ്ടിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. എന്നാൽ തുടർന്ന് നടത്തിയ പര്യവേഷണങ്ങളിലൊന്നും യതിയുടെ തെളിവുകൾ കണ്ടെത്താനായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ