പട്ടിണി കാരണം ശോഷിച്ച ആനയെ അലങ്കരിച്ച് ഉത്സവത്തിന് എഴുന്നുള്ളിച്ചു; നടുക്കുന്ന കാഴ്ച

തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 
പട്ടിണി കാരണം ശോഷിച്ച ആനയെ അലങ്കരിച്ച് ഉത്സവത്തിന് എഴുന്നുള്ളിച്ചു; നടുക്കുന്ന കാഴ്ച

ട്ടിണി കിടന്ന് മൃതപ്രായയായ ആനയെ അലങ്കരിച്ച് ഉത്സവത്തിന് പ്രദക്ഷിണത്തിനെത്തിച്ചെന്ന് പരാതി. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് സംഭവം. തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

മെലിഞ്ഞ് ഉള്ളിലെ അസ്ഥികള്‍ വെളിവാകുന്ന അവസ്ഥയിലാണ് ആനയുടെ രൂപം. മൃതപ്രായയായ ആനയെ പ്രത്യേക വേഷവിതാനങ്ങള്‍ അണിയിച്ച് ശരീരത്തിന്റെ ശോചനീയവാസ്ഥ പ്രകടമാകാത്ത രീതിയിലാണ് എഴുന്നുള്ളിച്ചത്.  

എസല പെരഹേര എന്ന ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ 60 ആനകളെയാണ് ഉള്‍പ്പെടുത്തുന്നത്. കഠിന ശബ്ദങ്ങളുടെ ഇടയിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീര്‍ ഇവിടെ ആരും കാണുന്നില്ലെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്‌ലേര്‍ട്ട് പറയുന്നു.

ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള  രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും ലേക് ചായ്‌ലേര്‍ട്ട് ആരോപിച്ചു. വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചായ്‌ലേര്‍ട്ട് പറഞ്ഞു. 

എന്നാല്‍ തായ്‌ലേര്‍ട്ടിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ബുദ്ധക്ഷേത്രം അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com