രേണുകയെ ഞെക്കിക്കൊന്ന ഏയ്ഞ്ചലയും ചത്തു, തിരുവനന്തപുരം മൃഗശാലയില്‍ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍

വെള്ളത്തില്‍ നിന്ന് മൂന്ന് മണിയോടെ കരയ്ക്ക് കയറി കിടന്ന എയ്ഞ്ചലയെ ഒന്‍പത് മണിയോടെ നോക്കിയപ്പോള്‍ ചത്ത് കിടക്കുകയായിരുന്നു
രേണുകയെ ഞെക്കിക്കൊന്ന ഏയ്ഞ്ചലയും ചത്തു, തിരുവനന്തപുരം മൃഗശാലയില്‍ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍

തിരുവനന്തപുരം മൃഗശാലയില്‍ തുടരെ ചത്തത് രണ്ട് അനാക്കോണ്ടകള്‍. പതിനഞ്ച് ദിവസത്തെ ഇടവേളയിലാണ് രണ്ട് അനാക്കോണ്ടകള്‍ ചത്തത്. ഒരു കൂട്ടിലാണ് ഇവ കഴിഞ്ഞിരുന്നത്. 

രേണുകയെന്ന പാമ്പാണ് ആദ്യം ചത്തത്. കൂട്ടിലുണ്ടായിരുന്ന എയ്ഞ്ചല എന്ന അനാക്കോണ്ട രോണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പിന്‍ കൂട്ടില്‍ മൃഗശാല അധികൃതര്‍ സിസിടിവി ക്യാമറ കൊണ്ടുവന്നു. 

എന്നാല്‍, എയ്ഞ്ചലയും ചൊവ്വാഴ്ചയോടെ കൂടൊഴിഞ്ഞു. കൂട്ടില്‍, വെള്ളത്തില്‍ നിന്ന് മൂന്ന് മണിയോടെ കരയ്ക്ക് കയറി കിടന്ന എയ്ഞ്ചലയെ ഒന്‍പത് മണിയോടെ നോക്കിയപ്പോള്‍ ചത്ത് കിടക്കുകയായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. 2014ല്‍ ശ്രീലങ്കയില്‍ നിന്ന് എത്തിച്ച എയ്ഞ്ചലയ്ക്ക് 9 വയസ് പ്രായമുണ്ട്. മൂന്ന് മീറ്ററാണ് നീക്കം. 

രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ ആശങ്ക നീക്കാന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പാലോട്ടെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഡിസീസില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, വന്‍കുടലില് കാന്‍സറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് കണ്ടെത്തിയത്. 

ആന്തരികാവയവങ്ങള്‍ നീക്കിയതിന് ശേഷം ഏയ്ഞ്ചലയുടെ മൃതദേഹം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാനാണ് മൃഗശാല അധികൃതരുടെ നീക്കം. നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലാവും സ്റ്റഫ് ചെയ്‌തെടുത്ത ശേഷം പ്രദര്‍ശിപ്പിക്കുക. ചത്ത രണ്ട് അനാക്കോണ്ടകളടക്കം മൂന്നെണ്ണമാണ് കൂട്ടിലുണ്ടായത്. രണ്ടെണ്ണം ചത്തതിനെ തുടര്‍ന്ന് മൂന്നാമത്തേതിനെ ഈ കൂട്ടില്‍ നിന്ന് മാറ്റി. അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഈ അനാക്കോണ്ടയെ ഇനി കൂട്ടിലാക്കുകയുള്ളു. 

ചിത്രങ്ങള്‍ക്ക് കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com