ഉപ്പായെ വിളിച്ചു കെഞ്ചിയ കുഞ്ഞു ഫാത്തിമയ്ക്ക് ദുബായ്ക്ക് പറക്കാം; തുണയായത് ജലാല്‍ ഒരുക്കിയ ടിക് ടോക് വിഡിയോ 

മരുഭൂമിയിലെ പ്രവാസികളുടെ ജീവിതമാണ് ഫാത്തിമയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്
ഉപ്പായെ വിളിച്ചു കെഞ്ചിയ കുഞ്ഞു ഫാത്തിമയ്ക്ക് ദുബായ്ക്ക് പറക്കാം; തുണയായത് ജലാല്‍ ഒരുക്കിയ ടിക് ടോക് വിഡിയോ 

ദുബായില്‍ കൊണ്ടു പോകാന്‍ ഉപ്പയെ വിളിച്ചു കെഞ്ചിയ ഫാത്തിമ ഇപ്പോള്‍ ഉടുപ്പുകളും ചെരിപ്പുകളും പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. കണ്ണടച്ചാല്‍ ഉപ്പയ്‌ക്കൊപ്പം ബുര്‍ജ് ഖലീഫ കാണാന്‍ പോകുന്നതും റാസല്‍ഖൈമ ബീച്ചില്‍ തകര്‍ക്കുന്നതുമെല്ലാമാണ് ഫാത്തിമയുടെ കാഴ്ചകള്‍. ദുബായില്‍ പോയി ഉപ്പയെ കാണണമെന്ന സ്വപ്‌നത്തിന് ചിറകുവെച്ച സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കിയും കുടുംബവും. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയാണ് ഫാത്തിമയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. ദുബായില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ ഉപ്പയ്ക്കയച്ച വോയ്‌സ് മെസേജിന് പ്രവാസിയായ ജലാല്‍ ഒരുക്കിയ വിഡിയോയാണ് വിദേശ രാജ്യങ്ങളിലടക്കം വൈറലായത്. മരുഭൂമിയിലെ പ്രവാസികളുടെ ജീവിതമാണ് ഫാത്തിമയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

വികാരനിര്‍ഭരമായ ആ ദൃശ്യങ്ങള്‍ കണ്ട് ജലാലിനെ അഭിനന്ദിച്ചും ഫാത്തിമയെയും ഉമ്മയെയും ദുബായില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി പലരും വിളിച്ചു. അവധിക്കായി ജലാല്‍ നാട്ടിലെത്തിയപ്പോള്‍ ഫാത്തിമയെ നേരിട്ട് കണ്ടു. രണ്ടര പതിറ്റാണ്ടിലേറെയായി ദുബായിയില്‍ ജോലിചെയ്യുന്ന ഫാത്തിമയുടെ ഉപ്പ മുഹമ്മദിന് കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം സാധിക്കാതെ വരികയായിരുന്നു. ഫാത്തിമയോടും കുടുംബത്തോടും ദുബായിലേക്ക് പോകാന്‍ ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞിട്ടാണ് ജലാല്‍ മടങ്ങിയത്. 

ഒരു കുട്ടി ദുബായില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് കെഞ്ചുന്ന വോയിസ് മെസേജ് വാട്‌സാപ്പിലൂടെയാണ് ജലാലിന് ലഭിക്കുന്നത്. ഈ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ടിക് ടോക്ക് വിഡിയോ തയ്യാറാക്കുകയായിരുന്നു ജലാല്‍.

പ്രവാസ ജീവിതത്തിന്റെ തുടക്കകാലഘട്ടത്തില്‍ ആടിനെ മെയ്ക്കുന്ന ജോലി ചെയ്തിരുന്നതുകൊണ്ടുതന്നെ ഫാത്തിമയുടെ ശബ്ദം കേട്ടപ്പോള്‍ തന്നെ ആ ദൃശ്യങ്ങളാണ് ജലാലിന് ഓര്‍മ്മവന്നത്. ജോലിക്കിടയില്‍ ലഭിച്ച ചെറിയ ഇടവേളകള്‍ ഉപയോഗപ്പെടുത്തി ആടു മെയ്ക്കുന്ന സ്ഥലം കണ്ടെത്തി ജലാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ക്യാമറയും എഡിറ്റിങ്ങും അഭിനയവുമെല്ലാം ജലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സെല്‍ഫി ദൃശ്യങ്ങള്‍ അടങ്ങിയതാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com