സിഡ്നി: ആപത്തുകാലത്ത് ആരാണ് രക്ഷയ്ക്ക് വരിക എന്ന് പറയാൻ കഴിയുകയില്ലെന്ന പഴഞ്ചൊല്ലിന്റെ പ്രാധാന്യം വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് ഈ സംഭവം. കൊടുങ്കാറ്റോടു കൂടിയ ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. ഞായറാഴ്ച രാത്രിയിൽ കുനുനുറയിൽ ഒരു മണിക്കൂറിൽ ഏഴു സെന്റീ മീറ്റർ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മറ്റിടങ്ങളിലേക്ക് രക്ഷപെടാൻ തവളകൾ പെരുമ്പാമ്പിനെ ആശ്രയിക്കുകയായിരുന്നെന്ന് ദൃശ്യങ്ങൾ പകർത്തിയ ആൻഡ്രൂ മോക്ക് പറഞ്ഞു.
ഓസ്ട്രേലിയൻ കാൻ ടോഡ് എന്ന പേരില്‍ അറിയപ്പെടുന്ന തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്. മോക്കിന്റെ പുരയിടത്തിൽ പതിവായി എത്താറുള്ള ഏകദേശം 3.5 മീറ്റർ നീളമുള്ള പെരുമ്പാമ്പാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ