പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് 15 മുതല്‍ 25 ലക്ഷം വരെ; ഹരിയാനയില്‍ വിവാഹം വന്‍ വ്യവസായം

വിവാഹമെന്ന പേരില്‍ 15 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്‌
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് 15 മുതല്‍ 25 ലക്ഷം വരെ; ഹരിയാനയില്‍ വിവാഹം വന്‍ വ്യവസായം

ചണ്ഡിഗഡ്: ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' വന്‍ വ്യവസായമായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍.  മറ്റു സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഹരിയാനയിലേക്ക് കടത്തുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 15 മുതല്‍ 25 ലക്ഷം വരെയുള്ള തുകയ്ക്കാണ് വില്‍ക്കുന്നത്. വിവാഹമെന്ന പേരില്‍ 15 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്‌. ലക്ഷങ്ങള്‍ മറിയുന്ന 'മാംസ കച്ചവടത്തില്‍' ഇടനിലക്കാരും ഇടനില നില്‍ക്കുന്ന സ്ഥാപനങ്ങളും ലാഭം കൊയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് വിവാഹം വലിയ ബിസിനസായി മാറിയതോടെ കല്യാണപ്പെണ്ണിന് മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ നേടുന്നത്. ഉത്തരാഖണ്ഡ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ ഏറെയും 15 വയസ്സില്‍ താഴെയുള്ളവരാണ്. 'പാരോ', 'മോള്‍ കി ബഹു' എന്നു പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ സ്വകാര്യസ്വത്തായി കണക്കാക്കി വീണ്ടും വില്‍ക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി വാങ്ങുന്നയാളെ കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ഫോട്ടോ കാണിക്കും. പെണ്‍കുട്ടികള്‍ 18 ല്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ കൊടുത്ത് പെണ്‍കുട്ടികളെ വാങ്ങുന്നു. ഇത്തരത്തില്‍ ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 പേരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് 45 വയസ്സുകാരന്‍ സന്ദീപ് ഭിവാനി എന്നൊരാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 വയസ്സുകാരിയെ പൊലീസ് കണ്ടെത്തിയിരുന്നു. സന്ദീപ് ഭിവാനിയെയും പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2018 ഫെബ്രുവരിയില്‍ ഹരിയാന പൊലീസ് ഫരീദാബാദില്‍ നടത്തിയ ഓപ്പറേഷനില്‍ മൂന്ന് കൊച്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com