''ന്യൂസ് മേക്കറോ ആക്കിയില്ല, സ്ഥാനാര്‍ഥി പട്ടികയിലെങ്കിലും ചുമ്മാ പരിഗണിക്കണം സര്‍''

''ന്യൂസ് മേക്കറോ ആക്കിയില്ല, സ്ഥാനാര്‍ഥി പട്ടികയിലെങ്കിലും ചുമ്മാ പരിഗണിക്കണം സര്‍''
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

പുതുവര്‍ഷമായതോടെ പോയ വര്‍ഷത്തെ വാര്‍ത്താ താരത്തെ കണ്ടെത്താനുള്ള ചര്‍ച്ചകളും മത്സരങ്ങളും തകൃതിയായി നടക്കുമ്പോള്‍ നര്‍മത്തില്‍ പൊതിഞ്ഞ ഒരു പരിഭവം പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി. പോയ വര്‍ഷത്തെ ന്യൂസ്‌മേക്കര്‍ പട്ടികയില്‍ പെട്ടില്ല, എങ്കില്‍പ്പിന്നെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തൂ എന്നാണ് ദുരന്ത ലഘൂകരണ വിദഗ്ധനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍ പറയുന്നത്. കേരളം സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിട്ട ദിനങ്ങളില്‍ പരിഹാര നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് മുരളി തുമ്മാരുകുടി.

കുറിപ്പ്:

എന്നെ പരിഗണിക്കൂ, പ്ലീസ്...

അടുത്തയിടക്കൊന്നും ന്യൂസ്‌മേക്കര്‍ ഒന്നുമായില്ലെങ്കിലും പത്തുപേരുടെ ലോങ്ങ് ലിസ്റ്റില്‍ എങ്കിലും എപ്പോഴെങ്കിലും കയറിപ്പറ്റുമെന്ന് എനിക്ക് വിശ്വാസം ഉള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം പ്രളയം പ്രവചിച്ചത് മുതല്‍ പ്രളയകാലത്തെ നിര്‍ദ്ദേശങ്ങള്‍ വരെ ദുരന്ത ലഘൂകരണ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പത്തിലൊന്നാക്കാന്‍ പോന്നതും ആയിരുന്നു. പക്ഷെ 3G ആയി. സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന ബി ലിസ്റ്റില്‍ പോലും സ്ഥാനം കിട്ടിയില്ല. അതൊരു ദുരന്തമായി.

ഇത് ഞങ്ങള്‍ ദുരന്തലഘൂകരണക്കാര്‍ക്ക് പുത്തരിയല്ല. അധികം ആളെ കയറ്റിയതിന് ശേഷം കായലില്‍ ബോട്ട് മുങ്ങുന്ന സമയത്ത് വെള്ളത്തില്‍ ചാടി അഞ്ചുപേരെ രക്ഷിക്കുന്ന കണ്ടക്ടര്‍ക്ക് അവാര്‍ഡ് ഒക്കെ കൊടുക്കാറുണ്ട്. പക്ഷെ ബോട്ട് പുറപ്പെടുന്നതിന് മുന്‍പ് ബോട്ടിലെ ഓവര്‍ലോഡ് കണ്ടിട്ട് 'കുറച്ചാളിറങ്ങിയാലേ ബോട്ട് സുരക്ഷിതമായി കൊണ്ട് പോകാന്‍ പറ്റൂ' എന്ന് പറയുന്ന െ്രെഡവറെ ആളുകള്‍ക്ക് ഇഷ്ടമല്ല. അങ്ങനെ ആളെ ഇറക്കി അപകടം ഇല്ലാതെ യാത്ര ചെയ്താല്‍ പിന്നെ ആരും അയാളെ ഓര്‍ക്കാറുപോലും ഇല്ല. 'ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ച നൂറു സിനിമകള്‍ ആണ് മലയാള സിനിമക്ക് എന്റെ സംഭാവന' എന്ന് പറഞ്ഞ ശ്രീനിവാസനെ പോലെ 'ഞാന്‍ ഒഴിവാക്കിയ ഒരു ആയിരക്കണക്കിന് ദുരന്തങ്ങള്‍' ആണ് കേരളത്തിന് എന്റെ സംഭാവന. അതിനിപ്പോള്‍ പദ്മശ്രീ ഒന്നും കൊടുത്തു തുടങ്ങിയിട്ടില്ല.

അതുപോട്ടെ, പദ്മശ്രീ ഒന്നും എന്റെ ലക്ഷ്യമല്ല. പക്ഷെ രണ്ടായിരത്തി പത്തൊമ്പതില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയാണ്. തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കും, ആരെ ഒക്കെ മത്സരിപ്പിക്കും എന്നൊക്കെ ഇനി ഊഹാപോഹങ്ങള്‍ വരാന്‍ പോവുകയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ കേരളത്തിലെ മാധ്യമ സുഹൃത്തുക്കളോട് ഒരു പരാതി പറഞ്ഞിരുന്നു. നിങ്ങള്‍ എത്രയോ ആളുകളെ 'പരിഗണിക്കുന്നു' എന്നും പറഞ്ഞു വാര്‍ത്തകള്‍ നല്‍കിയിരുന്നു. പത്തില്‍ ഒന്‍പതും ഊഹാപോഹം ആയിരുന്നു. മൂന്നില്‍ രണ്ടും പൊട്ടത്തെറ്റും ആയിരുന്നു എന്നിട്ടും എന്റെ പേര് ഒരിക്കല്‍ പോലും പറഞ്ഞില്ല.

ആ തെറ്റ് തിരുത്താനുള്ള അവസരം വരികയാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ 'മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നു' എന്നൊരു വാര്‍ത്ത ചുമ്മാ കൊടുക്കണം. ഞാന്‍ ആണെങ്കില്‍ ഏത് മുന്നണിക്കും പരിഗണിക്കാന്‍ പറ്റിയ ബെസ്റ്റ് മുതല്‍ആണല്ലോ. നിങ്ങള്‍ പറയുന്ന കേട്ട് ആരും എന്നെ പരിഗണിക്കും എന്നൊന്നും ഓര്‍ത്തിട്ടല്ല, അത് വായിക്കുന്നവര്‍ ഞാന്‍ ഒരു സംഭവം ആണെന്ന് ചിന്തിച്ചോട്ടെ. ഇനി അഥവാ ബിരിയാണി കിട്ടിയാല്‍ അതുമായി..

എന്നാല്‍ ഇനി മടിച്ചു നില്‍ക്കേണ്ട. മകര വിളക്ക് കഴിഞ്ഞാല്‍ പിന്നെ ബ്രേക്കിങ്ങ് ന്യൂസ് വാര്‍ത്തകള്‍ ഒന്നും ലൈന്‍ അപ്പില്‍ ഇല്ല. ചുമ്മാ പരിഗണിക്കണം സാര്‍..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com