കൊച്ചി: കശ്മീരിൽ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ വി നായർ ജീവിതത്തിലും കരുണയുടെയും ധാർമ്മികതയുടെയും മാതൃകാപാഠം രചിച്ച ധീരൻ. യുദ്ധമുഖത്തെ സൈനികന്റെ മനസ്സുറപ്പ് ശശിധരൻ ജീവിതത്തിലും പകർത്തിക്കാട്ടി. അതിന് സാക്ഷ്യം അദ്ദേഹത്തിന്റെ വിവാഹജീവിതം തന്നെ.
ആറുവർഷം മുമ്പാണ് പുണെ സ്വദേശി തൃപ്തിയുമായി അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചത്. കോളേജിൽ പഠിക്കുമ്പോൾമുതൽ ഇരുവരും പരസ്പരം അറിയുമായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ അറിവോടെയായിരുന്നു വിവാഹനിശ്ചയം. വിവാഹത്തിന് ഒന്നരമാസംമുമ്പ് ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട് തൃപ്തി തളർന്നുവീണു. കാലുകളുടെ ചലനശക്തി വീണ്ടെടുക്കുക അസാധ്യമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. അതോടെ വിവാഹം അനിശ്ചിതത്വത്തിലായി.
ശശിധരൻ നായരുടെ വീട്ടുകാരെക്കാൾ കൂടുതലായി വിവാഹത്തോട് വിസമ്മതം പ്രകടിപ്പിച്ചത് തൃപ്തിയുടെ കുടുംബാംഗങ്ങളായിരുന്നു. യുവ സൈനികൻറെ ദാമ്പത്യജീവിതം നഷ്ടപ്പെടുത്താതിരിക്കാനുള്ള നിലപാടായിരുന്നു അത്. എന്നാൽ, ശശിധരൻ നായർ ആ യുവതിയെത്തന്നെ ജീവിതസഖിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
നിശ്ചയിച്ച മുഹൂർത്തത്തിൽ തൃപ്തിയുടെ കഴുത്തിൽ അദ്ദേഹം താലിചാർത്തി. അവധിക്കും വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്കും ശശിയും കുടുംബവും ചെങ്ങമനാട്ട് എത്താറുള്ളതായി ബന്ധുക്കൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ