പനാജി: സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിൽ ഒന്നാണ് ഫുട്ബോള്‍ കളിക്കുന്ന പശുവിന്‍റേത്. വൈറലായ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. ഗോവയിലെ മര്‍ഡോളില്‍ നിന്നുള്ള വീഡിയോയായിരുന്നു ഇത്. തന്‍റെ പക്കലെത്തുന്ന പന്തിനെ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കുന്നതുമണ് വീഡിയോയിലുള്ളത്.
മെസിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടുമൊക്കെ പശുവിനെ ചിലർ തമാശയായി ഉപമിച്ചു. പശുവിന്റെ പന്ത് തട്ടാനുള്ള കഴിവ് കണ്ട് ഒരുവേള അത്ഭുതം തോന്നിയേക്കാം. എന്നാൽ അതിന് പിന്നിൽ ഒരു കണ്ണീരിന്റെ കഥയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പശുവിന്‍റെ ഫുട്ബോള്‍ കഴിവിന് പിന്നിലെ വേദനിപ്പിക്കുന്ന കഥ കഴിഞ്ഞ ദിവസം ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോ റിപ്പോർട്ട് ചെയ്തു.
വൈറലായ വീഡിയോക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുൻപേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തതിന് ശേഷം പശു വളരെ അസ്വസ്ഥ പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് പശു അലഞ്ഞു തിരിയുകയായിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തി.
പന്ത് തന്‍റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തു നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ചത്തു പോയ തന്‍റെ കുഞ്ഞാണെന്ന ധാരണയിലാണ് ആ പശു പന്തിനെ സമീപിച്ചത്. വീഡിയോ കണുന്നവർക്ക് പക്ഷേ, പശു മനോഹരമായി ഫുട്ബോൾ കളിക്കുന്നതായാണ് തോന്നിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ