അഡലെയ്‌ഡ്: കൈയ്യിൽ ഹെന്ന ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിയുടെ കൈ പൊള്ളി വീർത്തു. സൗത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ ഇരുപത്തിയഞ്ചുകാരി ബ്രൂക്ക് ക്രാന്നഫോര്‍ഡിനാണ് കൈയ്യിൽ മെഹന്തി ഇട്ടതിന് പിന്നാലെ ദുരനുഭവമുണ്ടായത്. അടുിത്തിടെ നടത്തിയ ഈജിപ്ത് യാത്രയ്ക്കിടെ ഹെന്ന ടാറ്റു ചെയ്ത ബ്രൂക്കിന് മണിക്കൂറികൾക്കുള്ളിൽ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങുകയായിരുന്നു.
പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഹെന്ന ആണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ടാറ്റു ചെയ്യുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നതെന്ന് ബ്രൂക്ക് പറയുന്നു. എന്നാൽ ആദ്യ ദിവസം ചെറിയ അസ്വസ്ഥതകൾ തോന്നിയ തന്റെ കൈ പിറ്റേ ദിവസം ആയപ്പോഴേക്കും പൊള്ളി വീർക്കാൻ തുടങ്ങുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
"നിറയെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. കൈയുടെ പുറംഭാഗത്തേക്ക് മുഴുവന്‍ ഇത് വ്യാപിച്ചു. പഴുപ്പ് നിറഞ്ഞ പോലെയാണ് ഇത് കാണപ്പെട്ടത്", ബ്രൂക്ക് പറഞ്ഞു.
തുടർന്ന‌് ആശുപത്രിയിലെത്തിയ ബ്രുക്ക് രണ്ടാഴ്ചയോളം ചികിത്സയ്ക്ക് വിധേയയായി. കൈയ്യിലുണ്ടായത് സെല്ലുലൈറ്റിസ്(cellulitis) എന്ന അണുബാധയാണെന്ന് കണ്ടെത്തിയതോടെ സ്റ്റിറോയിഡ് ചികിത്സ ആരംഭിക്കുകയായിരുന്നു. ആന്റിബയോട്ടിക്കുകളുടെ സഹായത്തോടെയാണ് കൈകൾ പൂർണ്ണമായും നഷ്ടപ്പെടുമായിരുന്ന അവസ്ഥയിൽ നിന്ന് ബ്രൂക്ക് രക്ഷപ്പെട്ടത്.
കൈകള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുകിട്ടില്ലെന്ന് പോലും ഒരു ഘട്ടത്തില്‍ തോന്നിയിരുന്നെന്നാണ് ബ്രൂക്കിന്റെ വാക്കുകൾ. ഇതിനു മുന്‍പ് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇത്തരത്തിൽ ഹെന്ന ടാറ്റൂ ചെയ്തിരുന്നെങ്കിലും അന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബ്രൂക്ക് ഓർമ്മിച്ചു. ഹെന്ന ടാറ്റു ചെയ്യുന്നതിന് മുമ്പ് എല്ലാ സ്ത്രീകളും തന്റെ അനുഭവം അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ബ്രൂക്ക് തന്റെ കഥ വിവരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ