മുംബൈ: തെരുവു നായയെ ക്രൂരമായി മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തിനെതിരെ മുംബൈയില്‍ വന്‍ പ്രതിഷേധം. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹിന്ദി ചലച്ചിത്ര ലോകവും രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ 24നാണ് നായക്ക് മര്‍ദ്ദനമേറ്റത്. വാര്‍ളിയിലായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് സുരക്ഷിത സ്ഥാനം തേടി സമീപത്തുള്ള റിസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഒരു ഫ്ലാറ്റിൽ കയറാൻ ശ്രമിച്ചപ്പോഴാണ് നായക്ക് മർദ്ദനമേറ്റത്. നായയെ സുരക്ഷാ ജീവനക്കാരാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി നായക്ക് പരുക്കേറ്റു. തലയ്ക്കും അടിവയറിനും ഗുരുതര പരുക്കേറ്റ് നായ കോമാവസ്ഥയില്‍ ആശുപത്രിയിലാണ്.
പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടന ഇതിനെതിരെ പരാതി നല്‍കാന്‍ തീരുമനിച്ച പരാതിയില്‍ ഒപ്പിടാന്‍ തന്റെ ആരാധകരോട് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലൂടെയാണ് താരത്തിന്റെ ആഹ്വാനം.
പ്രധാനമന്ത്രിക്കാണ് പെറ്റ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്നും മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കാനും പരാതിയില്‍ അവര്‍ ആവശ്യപ്പെട്ടു.
ഹൃത്വിക് റോഷന് പിന്നാലെ ബോളിവുഡിലെ മറ്റ് താരങ്ങളും വിഷയം ഏറ്റെടുത്തു. സോനം കപൂര്‍ അഹുജ സംഭവ സ്ഥലത്തെത്തി നായയുടെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടു. കുറ്റവാളികള്‍ക്കെതിരെ വാര്‍ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ചിത്രങ്ങളും വീഡിയോകളും തെളിവുകളായി നല്‍കിയതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണമുണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
അനുഷ്‌ക ശര്‍മയും നായയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. മനുഷ്യത്വരഹിതവും അവിശ്വസനീയവുമായ സംഭവം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മിണ്ടാപ്രാണിയെ സഹായിക്കാന്‍ സാധ്യമായ വഴികളെന്തെങ്കിലുമുണ്ടെങ്കില്‍ അതിന് ശ്രമിക്കാനും അവര്‍ ആവശ്യപ്പെട്ടു.
പരാതിയില്‍ ഒപ്പിടാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ആവശ്യപ്പെട്ടു. അലിയാ ഭട്ടും പ്രതിഷേധവുമായി രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ