ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് ഇന്ത്യൻ വിജയഗാഥ വീണ്ടും കുറിക്കാൻ ചന്ദ്രയാൻ -2 പൂർണ സജ്ജം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജൂലൈ ഒമ്പതിനും 16 നും ഇടയിലാവും രണ്ടാം ദൗത്യം പറന്നുയരുക. ജിഎസ്എല്‍വി എംകെ-3 റോക്കറ്റാവും ചന്ദ്രയാൻ-2 ബഹിരാകാശക്കുതിപ്പ് നടത്തുക. നീണ്ട 50 ദിവസത്തെ സഞ്ചാരത്തിന് ശേഷമാകും ചന്ദ്രോപരിതലത്തിൽ ചന്ദ്രയാന്‍2 എത്തിച്ചേരുകയെന്നാണ് കണക്കു കൂട്ടൽ.
ചന്ദ്രോപരിതലത്തെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നതിനായാണ് ചന്ദ്രയാൻ -2 നെ അയയ്ക്കുന്നത്. ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകളും ഈ ദൗത്യത്തിൽ വിശദമായ പഠനത്തിന് വിധേയമാക്കും. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്‍റ് റോവറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ 2.ചന്ദ്രന് മുകളില്‍ സഞ്ചാര പഥത്തില്‍ പേടകം എത്തിയതിന് ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്‍റര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
നേരത്തേ ജനുവരിയിൽ ചന്ദ്രയാൻ -2 വിക്ഷേപിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് മാറ്റിവച്ചു. പിന്നീട് രണ്ട് തവണകൂടി വിക്ഷേപണം നീട്ടിവച്ച ശേഷമാണ് ഐഎസ്ആർഒ പുതിയ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ