'ഫോട്ടോയില്‍ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗര്‍ഭമുണ്ടായി എന്നൊക്കെ പറയും, ഒറ്റ എണ്ണത്തിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്'

അയല്‍ വീട്ടിലെ ജനലുകള്‍ ഇനി നമുക്ക് നേരെ തുറന്നുകിടക്കുമെന്നും എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കിയാലും അതിനെ ധൈര്യമായി നേരിടണമെന്നും പോസ്റ്റില്‍ കുറിച്ചു
'ഫോട്ടോയില്‍ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗര്‍ഭമുണ്ടായി എന്നൊക്കെ പറയും, ഒറ്റ എണ്ണത്തിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്'

ത്താം ക്ലാസിലേയും പ്ലസ് ടുവിലേയും റിസല്‍ട്ട് വന്നതോടെ ഉന്നത വിജയെ നേടിയ കുട്ടികളാണ് ന്യൂസ്ഫീഡുകള്‍ നിറയെ. ആശംസകളുമായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം രംഗത്തുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ പ്രശംസയ്ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പറയുകയാണ് ഡോക്ടര്‍ ഷിംന അസീസ്. എ പ്ലസുകളുടെ എണ്ണവും മിടുക്കി എന്ന വാക്കുമായി ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ലെന്നാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡോക്ടര്‍ പറയുന്നത്. 

ഫോണില്‍ വിളിച്ചും വണ്ടിക്കൂലി മുടക്കി നേരിട്ടും വന്ന ബന്ധുക്കളില്‍ ചിലരെ നമ്പവേ കൂടാത് എന്നാണ് ഷിംന പറയുന്നത്. അയല്‍ വീട്ടിലെ 
ജനലുകള്‍ ഇനി നമുക്ക് നേരെ തുറന്നുകിടക്കുമെന്നും എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കിയാലും അതിനെ ധൈര്യമായി നേരിടണമെന്നും പോസ്റ്റില്‍ കുറിച്ചു. സമൂഹത്തിലെ കാലാകാലങ്ങളായുള്ള വൃത്തികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയാല്‍ ഇത്തരത്തില്‍ നിങ്ങളെ തച്ച് തള്ളിയിടാന്‍ ശ്രമിക്കുന്നവരുടെ എണ്ണമേറും. പോയി പണി നോക്കാന്‍ പറഞ്ഞ് ഇവന്‍മാരുടെയൊക്കെ ഇടയില്‍ തലയുയര്‍ത്തി നടന്നോണം എന്ന ഉപദേശവും ഷിംന നല്‍കുന്നുണ്ട്. 

ഷിംന അസീസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

പത്തും പന്ത്രണ്ടുമൊക്കെ സൂപ്പറായി പഠിച്ച് പാസ്സായ മിടുക്കി കുട്ടികളോട് രണ്ട് വര്‍ത്താനം പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം. A+ എത്രെണ്ണമുണ്ട് എന്നതും 'മിടുക്കി' എന്ന വാക്കുമായി മിക്കപ്പോഴും ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് തുടങ്ങട്ടെ.

* നിങ്ങള്‍ പാസായതിന്റെ മിഠായിയുമായി വീടിന്റെ പരിസരത്തിന് ചുറ്റും ഒരു റൗണ്ട് നടന്ന് വന്നില്ലേ? അവരില്‍ മിക്കവരും തന്നെ ആ മിഠായി പല്ലിറുമ്മി പെട്ടെന്ന് ചവച്ചിറക്കിയിട്ടുണ്ടാകും. പണ്ടോ ഇക്കുറിയോ ഇനിയുള്ള കാലത്തോ പരീക്ഷയില്‍ നിങ്ങളേക്കാള്‍ മാര്‍ക്ക് കുറവുള്ള മക്കളുണ്ടെങ്കില്‍ പ്രത്യേകിച്ചും ചിരി കണ്ട് മയങ്ങണ്ടാട്ടോ. മലയാളത്തില്‍ ഈ പ്രതിഭാസത്തിന് 'അസൂയ' എന്ന് പറയും. സാരല്ല, അത് നമ്മുടെ വളര്‍ച്ചക്ക് വളരെയേറെ സഹായകമായ ഒന്നാണ്. ഇതിന്റെ ഒരു വകഭേദമായ 'പാര' പിറകെ വരും. ഏത് രൂപത്തില്‍ എന്ന് മാത്രം നോക്കിയിരുന്നാല്‍ മതി.

* ഫോണില്‍ വിളിച്ചും വണ്ടിക്കൂലി മുടക്കി നേരിട്ടും വന്ന ബന്ധുക്കള്‍ക്കും ഇത് ബാധകം. അപൂര്‍വ്വം ചിലരെയല്ലാതെ നമ്പവേ കൂടാത്. ഇനി അവരെയെങ്ങനെ തിരിച്ചറിയാം എന്നാണോ? പണി കിട്ടുമ്പോ ആരൊക്കെ കൂടെ നില്‍ക്കുന്നു എന്ന് കണ്ടറിയാം എന്നല്ലാതെ നോ വഴി.

* നേരെ മുന്‍പിലെ വീട്ടിലോ അപ്പുറത്തോ ഇപ്പുറത്തോ ഉള്ള വീട്ടിലോ ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ വീടിന് നേരെയുള്ള ജനലുകള്‍ സ്ഥിരമായി തുറന്ന് കിടക്കാം. നിങ്ങളുടെ ഭാവി പരിപാടികളിലെ ഒരു മേജര്‍ പോയിന്റ് പോലും നേരത്തിന് മനസ്സിലാകാതെ പോകരുത് എന്ന അവരുടെ ശുഷ്‌കാന്തി നിങ്ങള്‍ തിരിച്ചറിയാതെ പോകരുത്. അടുപ്പില്‍ അരി വെന്തില്ലെങ്കിലും അയലോക്കത്തെ ന്യൂസ് മിസ്സാക്കില്ല.

* ഭാവി പരിപാടി എന്താണ്? കുറച്ച് ദൂരെയുള്ള കിടിലന്‍ ഉപരിപഠനത്തിന് പ്ലാനുണ്ടോ? ഇപ്പോ നിങ്ങള്‍ക്ക് അണപ്പല്ല് കടിച്ചാണെങ്കില്‍ പോലും സിര്‍ച്ച് സിര്‍ച്ച് കണ്‍ഗ്രാറ്റ്‌സ് പറഞ്ഞ മുതിര്‍ന്ന മഹദ്‌വ്യക്തിത്വങ്ങള്‍ തന്നെ കണ്ണില്‍കടി മൂത്ത് വെന്ത് തുടങ്ങും. നിങ്ങളുടെ പഠനം കുളമാക്കാന്‍ അവരെക്കൊണ്ട് സാധിക്കില്ലെങ്കിലും നിങ്ങളുടെ ഇന്‍സ്റ്റ ഫോട്ടോകള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍, വാട്ട്‌സപ്പ് സ്റ്റാറ്റസ് എന്നിവ അവര്‍ സാകൂതം വീക്ഷിക്കും. ഇതിനെ 'അമ്മാവന്‍/അമ്മായി സിണ്ട്രോം' എന്ന് സൗകര്യം പോലെ വിളിക്കാം.

* കൂട്ടുകാരുടെ കൂടെയുള്ള ഫോട്ടോ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കുക. ഫോട്ടോയില്‍ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗര്‍ഭമുണ്ടായി, മൂന്ന് അബോര്‍ഷന്‍ കഴിഞ്ഞു എന്ന് തുടങ്ങി ഇക്കിളിനോവലുകളെ തോല്‍പ്പിക്കുന്ന കഥകള്‍ മെനയാന്‍ ഈ ബന്ധുക്കളും നാട്ടുകാരും തക്കം പാര്‍ത്തിരിപ്പുണ്ടാകും. ദോഷം പറയരുതല്ലോ, സൂപ്പര്‍ ഭാവനയാണ്. അത് കേട്ട് ചാകാനും വിഷാദിക്കാനും ഒന്നും നില്‍ക്കേണ്ട. പെണ്ണുങ്ങള്‍ക്ക് വിദ്യാഭ്യാസവും അഭിപ്രായവും നിലപാടും ഉണ്ടാകുമ്പോള്‍ അതിനെ ചെറുക്കാന്‍ പ്രാചീനകാലം മുതല്‍ ഉപയോഗിച്ച് വരുന്ന ടെക്‌നിക്കാണ്. സമൂഹത്തിലെ കാലാകാലങ്ങളായുള്ള വൃത്തികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയാല്‍ ഇത്തരത്തില്‍ നിങ്ങളെ തച്ച് തള്ളിയിടാന്‍ ശ്രമിക്കുന്നവരുടെ എണ്ണമേറും. പോയി പണി നോക്കാന്‍ പറഞ്ഞ് ഇവന്‍മാരുടെയൊക്കെ ഇടയില്‍ തലയുയര്‍ത്തി നടന്നോണം.

* നമ്മളെ കാണുമ്പോള്‍ ചിരിക്കുകയും മുഖം തിരിക്കുമ്പോള്‍ പിറകില്‍ നിന്ന് കൊഞ്ഞനം കുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. വീടിനകത്തുള്ള സ്ത്രീകളാണ് ഇത്തരം കുല്‍സിതപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് എന്ന തെറ്റിദ്ധാരണ നിങ്ങള്‍ക്ക് തോന്നാമെങ്കിലും വഴിയരികില്‍ കുത്തിയിരുന്ന് 'ഈ ലോകം ഞങ്ങളുടെ കണ്ട്രോളിലാണ്' എന്ന മട്ടില്‍ പച്ചനുണകള്‍ വിളിച്ച് പറയുന്ന യുവകോമളന്‍മാര്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ ഇതിന് പിന്നിലുണ്ടാകും. ഒറ്റ എണ്ണത്തിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്.

* നമ്മുടെ കുടുംബത്തിന്റെ മാനം കളയാനും നമ്മളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ മതിയാകും എന്നറിയുക. അത് കൊണ്ട് അവനവന്‍ എന്താണെന്ന് വീട്ടിലുള്ളവരെ മാത്രം ബോധ്യപ്പെടുത്തുക. എന്നിട്ട് നിങ്ങള്‍ ധൈര്യമായി പഠിച്ചും ചിന്തിച്ചും പുറംലോകം കണ്ടും മുന്നേറുക.

* കല്യാണം കഴിയുമ്പോള്‍ ഈ വക ഉപകാരങ്ങള്‍ ചെയ്തു തരാനും കുടുംബം കലക്കാനും കൂടി ഇതുങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഇപ്പോഴേ കാണ്ടാമൃഗത്തിന്റെ തൊലി പുതച്ച് ശീലിക്കുക. ആ പിന്നേ, സാമ്പ്രദായികമായി മരുമകളെക്കുറിച്ച് തോന്നിവാസം പറയാനുള്ള അധികാരം അതിയാന്റെ ഫാമിലിക്ക് ഉണ്ടെന്നതും നിങ്ങളറിയാതെ പോകരുത്. പറഞ്ഞുണ്ടാക്കുന്നവരെ പ്രത്യേകം നോട്ട് ചെയ്യുക, അവസരം വരും.

* പഠിച്ച് ഇഷ്ടമുള്ള ജോലി നേടുക. ആവുന്ന സഹായം എല്ലാവര്‍ക്കും ചെയ്ത് കൊടുക്കുക. പത്തുറുപ്യേന്റെ ഫ്രൂട്ടി പാക്കിന്റെ ഉപകാരം പോലും തിരിച്ച് പ്രതീക്ഷിക്കരുത്. ഫോര്‍ എക്‌സാംപിള്‍, നിങ്ങള്‍ പഠിച്ച് ഡോക്ടറായി ഒരാളുടെ പെറ്റമ്മ മരിക്കാന്‍ ചക്രശ്വാസം വലിച്ച് കിടന്നപ്പോള്‍ ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍ ഓടിച്ചെന്ന് ചികിത്സിച്ച് സഹായിച്ചു എന്ന് കരുതുക. അല്ലെങ്കില്‍ പോട്ടെ, ഒരാളുടെ മകന്‍ ആക്‌സിഡന്റായി മൂത്രം പോകാതെ പിടഞ്ഞ് കളിച്ചപ്പോള്‍ നേരമില്ലാത്ത നേരത്ത് പോയി വേണ്ടത് ചെയ്തൂന്ന് കരുതുക. അതുമല്ലെങ്കില്‍ നമ്മുടെ ആശുപത്രിയില്‍ വന്നപ്പോള്‍ വേണ്ടത് ചെയ്ത് കൊടുത്ത് കാണും.

ആ പോട്ടെ, ഇനി നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെങ്കില്‍ എത്രയോ ഔദ്യോഗിക കടമ്പകള്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒഴിവാക്കി കൊടുത്ത് കാണും. ബിസിനസ് ചെയ്യുന്നവളെങ്കില്‍ ഏറെ ആനുകൂല്യങ്ങള്‍ വെറുതേ വാരിക്കോരി കൊടുത്തിട്ടുണ്ടാകും. അന്നേരമൊക്കെ ചക്കരയായിരിക്കും. ഇതൊക്കെ ഇവറ്റകള്‍ ശടപടാന്ന് മറക്കും. എന്നിട്ട് നമ്മളെക്കുറിച്ച് കഥയിറങ്ങുമ്പോള്‍ അത് അടിച്ചിറക്കാന്‍ പ്രിന്റിംഗ് ഇങ്ക് ഇവരാകും സ്‌പോണ്‍സര്‍ ചെയ്യുക. പറയുമ്പോള്‍ വല്ല്യ നിലേം വിലേം ഒക്കെ ഉള്ളവരാകും... സാരല്ല, നമ്മള്‍ കടമകള്‍ ചെയ്തിരിക്കണം. ഒരുത്തനോടും ഒന്നും പ്രതീക്ഷിക്കേണ്ട. പലപ്പോഴും നന്ദികേടിന്റെ പര്യായമാണ് മനുഷ്യന്‍.

* ഏറ്റവും പ്രധാനം, പെണ്ണായിരിക്കുന്നത് സ്വപ്‌നങ്ങളുടെ അന്ത്യമല്ല, അത് ബോണസാണെന്ന് മനസ്സിലാക്കുകയെന്നതാണ്. ഒന്നും എങ്ങും ഒടുങ്ങുന്നില്ല. തുടങ്ങുകയാണ്. ഇഷ്ടമുള്ളത് പഠിക്കൂ, മനസാക്ഷിക്ക് കുറ്റബോധം തോന്നാത്ത രീതിയില്‍ ആഘോഷമായി ജീവിക്കൂ. ഒടുക്കം ഓടിച്ചെല്ലാനുള്ളയിടം കുടുംബമാണ്. അവിടെ വഴക്കും വക്കാണവുമൊക്കെ കാണും. അതിലൊരു ഡാഷും സന്തോഷിക്കേണ്ടെന്ന് വീട്ടുകാരോടൊപ്പം ജീവിച്ചങ്ങ് കാണിച്ച് കൊടുക്കുക. ആരുടേയും ചിലവിലല്ല ജീവിക്കുന്നത് എന്നോര്‍ക്കുക.

*ബാക്കിയുള്ള പകിട്ടൊക്കെ ചുമ്മാതാണ്. ആ കട്ടില്‍ കണ്ട് പനിക്കേണ്ട. ആരോടും ഒരു പരിധി വിട്ട് അടുക്കേണ്ട, അകലവും സൂക്ഷിക്കേണ്ട. വഴിയില്‍ വീണ് കിടക്കുന്ന പട്ടിക്ക് ഒരു ഉരുള ചോറ് കൊടുത്താല്‍ അത് വാലാട്ടും, നമുക്ക് വേണ്ടി കുരയ്ക്കും. നമ്മെ നോക്കി ചിരിക്കുന്നവരില്‍ എത്ര പേര്‍ നമ്മളെ കടിക്കുമെന്നറിയില്ല.

* സധൈര്യം, സസന്തോഷം നിലപാടുകളോടെ, ജാഗ്രതയോടെ മുന്നോട്ട്... ഉയര്‍ന്ന് പറക്ക് പെണ്ണേ, ആകാശം നമ്മുടേതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com