ലണ്ടന്‍; വൈറസുകള്‍ അറിയപ്പെടുന്നത് അപകടകാരികളായാണ്. എന്നാല്‍ രോഗവാഹകര്‍ എന്ന കുപ്രസിദ്ധി ആര്‍ജിച്ച ഇവയ്ക്ക് ജീവന്‍ എടുക്കാന്‍ മാത്രമല്ല ജീവന്‍ രക്ഷിക്കാനും കഴിയും. ബ്രിട്ടനില്‍ നടന്ന ആറു മാസം നീണ്ട അപൂര്‍വ ചികിത്സയ്‌ക്കൊടുവിലാണ് വൈറസുകളെ ഉപയോഗിച്ച് 17കാരിയുടെ ജീവന്‍ രക്ഷിച്ചത്. ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോള്‍ഡെവേ എന്ന പെണ്‍കുട്ടിയ്ക്കാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികില്‍സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത്. ബാക്ടീരിയകളെ നശിപ്പിക്കുന്ന 'ഫേജ്' ഗണത്തില്‍ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയയാണ് ഇസബല്ലയെ ബാധിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ്' എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങുകയായിരുന്നു. ശസ്ത്രക്രിയ നടത്തി ശ്വാസകോശം മാറ്റിവെച്ചെങ്കിലും ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ, കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. തൂക്കം ഗണ്യമായി കുറയുകയും ദേഹത്ത് പലയിടത്തും വ്രണങ്ങളുണ്ടാവുകയും ചെയ്തു.
ഇസബെല്ലയെ തിരിച്ചു കിട്ടില്ലെന്നായിരുന്നു കരുതിയിരിക്കുമ്പോഴാണ് അമ്മ ജോ കാനല്‍ ഹോള്‍ഡെവെ ഇന്റര്‍നെറ്റില്‍ നിന്ന് ഫേജുകളെക്കുറിച്ച് അറിഞ്ഞത്. ഇവ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആശുപത്രി അധികൃതരോട് ആരാഞ്ഞു. ഇതോടെ ഈ രംഗത്തെ വിദഗ്ധനും യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുള്‍ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയായി. അദ്ദേഹവുമായി ചേര്‍ന്നുള്ള ഗവേഷണഫലമായി ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു.ഇവയുപയോഗിച്ചു നടത്തിയ 6 മാസം നീണ്ട ചികില്‍സയ്ക്കു ശേഷം ഇസബെല്ല രോഗമുക്തയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ