പത്തൊന്‍പതുകാരനായ സ്റ്റെവിന് മാത്യു കുറച്ചു നാളുകളായി ഒരു മന്ത്രം പോലെ ഉരുവിടുന്ന വാക്കായിരുന്നു താന്‍ 'പൊലീസ്' ആണെന്ന്. ഡൗണ്‍ സിന്‍ഡ്രം (ജനിതക തകരാര്‍ മൂലം സംഭവിക്കുന്ന മാനസികവും, ശാരീരികവുമായ വൈകല്യം) എന്ന രോഗാവസ്ഥയുള്ള ഒരാള്‍ക്ക് ഒരിക്കലും സാധിക്കാത്ത കാര്യം.
പക്ഷേ സ്റ്റെവിന്റെ തുടരെ തുടരെയുള്ള ആവശ്യം അവന്റെ വീട്ടുകാരെ വേദനപ്പെടുത്തി. ഒടുവില്‍ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. ഖത്തറില്‍ സ്ഥിരതാമസക്കാരായ സ്റ്റെവിന്റെ കുടുംബം ഇതിന് വേണ്ടി ചെന്നൈയിലെത്തി. സ്റ്റെവിന്റെ അച്ഛന്‍ രാജീവ് തോമസ് ചെന്നൈ പൊലീസുമായി സംസാരിച്ച് കാര്യം അവതരിപ്പിച്ചു.
തന്റെ മകന് ഒരു ദിവസത്തേക്ക് കാക്കി വസ്ത്രം ധരിച്ച് പൊലീസാകണം എന്ന രാജീവിന്റെ ആവശ്യത്തിന് പൊലീസുകാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്വപ്‌നദിവസം സഫലമാകുന്നതിന്റെ തലേന്ന് ചെന്നൈ അസിസ്റ്റന്റ് കമ്മീഷണര്‍ വിന്‍സന്റ് ജയരാജ്, ഇന്‍സ്‌പെക്ടര്‍ സൂര്യലിംഗം എന്നിവര്‍ സ്റ്റെവിനെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് യൂണിഫോമും തയാറാക്കി ഒരു അസ്സല്‍ പൊലീസുകാരനായി സ്റ്റെവിന്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അടിസ്ഥാനപരമായ ചില ജോലികളെല്ലാം ചെയ്യാനും സ്‌റ്റെവിന് പൊലീസുകാര്‍ അനുവാദം നല്‍കി. രാത്രിയില്‍ നൈറ്റ് പട്രോളിങ്ങിന് മറ്റ് പൊലീസുകാര്‍ക്കൊപ്പം പൊലീസ് ജീപ്പില്‍ കയറാനുള്ള അവസരവും നല്‍കിയാണ് സ്റ്റെവിനെ അവര്‍ യാത്രയാക്കിയത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌പെഷല്‍ സ്‌കൂളിലാണ് സ്റ്റെവിന്‍ പഠിക്കുന്നത്. സ്റ്റെവിന്റെ മാതാപിതാക്കള്‍ തന്നെയാണ് ഈ സ്ഥാപനം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ