തെരഞ്ഞടുപ്പ് കാലത്ത് വിജയിക്കുമെന്ന് പറഞ്ഞ് ബെറ്റ് വെക്കുന്നവർ ധാരാളമുണ്ടാകും. എന്നാൽ ബെറ്റ് തുക ജീവകാരണ്യത്തിനായി മാറ്റിവെക്കുന്നവർ വിരളമായിക്കും. ഇപ്പോൾ അത്തരത്തിൽ ബെറ്റ് തുക ജീവകാരുണ്യത്തിനായി ചെലവഴിച്ച മൂന്ന് സുഹൃത്തുക്കളുടെ നന്മയുടെ കഥയാണ് ചർച്ചയാകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെയ്പ്പിൽ ലഭിച്ച ഒന്നേകാൽ ലക്ഷംരൂപയാണ് സുഹൃത്തിന്‍റെ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇവർ നൽകിയത്.
നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, കെ.എ അഷ്കര്‍ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്. വടകരയില്‍ പി ജയരാജന്‍റെ ജയവുമായി ബന്ധപ്പെട്ട് ബഷീര്‍ എടപ്പാളും അഷ്കറും തമ്മില്‍ നടന്ന വാതുവെപ്പില്‍ നിന്ന് ഒരു ലക്ഷം രൂപയും കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയവുമായി ബന്ധപ്പെട്ടുള്ള വാതുവെയ്പ്പിലൂടെ 25,000 രൂപയുമാണ് ഇവര്‍ക്ക് ലഭിച്ചത്. ഈ തുക കെഎസ് യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നീക്കി വച്ചത്. ഇക്കാര്യം വ്യക്തമാക്കി ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
വടകരയിൽ ജയരാജൻ തോൽക്കുമെന്ന് ബഷീര്‍ എടപ്പാൾ. ജയിക്കും,ബെറ്റിനുണ്ടോ എന്ന് കെ.എ അഷ്കര്‍. എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്. കാസർകോട് ഉണ്ണിത്താൻ ജയിക്കുമെന്ന് ഞാൻ. ജയിക്കില്ല,ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കർ.എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്. രണ്ട് ബെറ്റിലും തോറ്റ അഷ്‌കർ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങൾ പറഞ്ഞതനുസരിച്ച് 125000 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവർത്തകൻ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട്. ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. ഒരു ആയിരം രൂപ ഇടാൻ പറ്റുന്നവർ ദയവ് ചെയ്ത് കമന്റ് ബോക്സിലേക്ക് വരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ