ശലഭങ്ങളെയും കാട്ടു പഴങ്ങളും തിന്നു പതിനേഴു ദിവസം, കൊടുംകാട്ടില്‍നിന്ന് യുവതി വീണ്ടും ജീവിതത്തിലേക്ക്
ഹവായ്; അമാന്‍ഡ എല്ലര്‍ എന്ന യുവതിയെ അവസാനമായി കണുന്നത് മെയ് എട്ടിനാണ്. പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഹവായിലെ കാട്ടില്‍ നിന്ന് അമാന്‍ഡയുടെ കാര്‍ കണ്ടെത്തിയതോടെ ആയിരക്കണക്കിന് പേരാണ് അമാന്‍ഡയെ കണ്ടെത്താനായി കാടുകയറിയത്. അവസാനം 17 ദിവസങ്ങള്‍ക്ക് ശേഷം അമാന്‍ഡയെ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് വഴിതെറ്റി കാട്ടിനുള്ളില്‍പ്പെട്ടുപോയ അമാന്‍ഡയെ കണ്ടെത്തുന്നത്.
കാല്‍ ഒടിഞ്ഞ് അവശനിലയിലായിരുന്നു അമാന്‍ഡ. കാല്‍മുട്ട് പൊട്ടി പഴുത്തിരിക്കുന്നുണ്ടായിരുന്നു. കൂടാതെ ശരീരം മുഴുവന്‍ സൂര്യതാപമേറ്റതിന്റേയും മിറിവേറ്റതിന്റേയും പാടുകളായിരുന്നു. ക്ഷീണിച്ച് മെലിഞ്ഞ് വസ്ത്രങ്ങളെല്ലാം അഴുക്കുപിടിച്ച നിലയിലായിരുന്നു. തന്റെ മുന്നില്‍ മരണവും ജീവിതവും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് 35 കാരിയായ അമാന്‍ഡ പറയുന്നത്. അമാന്‍ഡയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 34 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവതിയെ കണ്ടെത്തിയത്.
യോഗ പരിശീലകയും ഫിസിക്കല്‍ തെറാപ്പിസ്റ്റുമായ അമാന്‍ഡ കാട്ടിലൂടെ മൂന്ന് മൈല്‍ നടക്കാനായി എത്തിയതായിരുന്നു. എന്നാല്‍ വഴിതെറ്റി കാട്ടില്‍ അകപ്പെട്ട അമാന്‍ഡ രണ്ട് ആഴ്ചയില്‍ അധികമാണ് ജീവന് വേണ്ടി പോരാടിയത്. മെയ് എട്ടിനാണ് മക്കാവോ ഫോറസ്റ്റ് റിസര്‍വില്‍ അമാന്‍ഡ എത്തുന്നത്. ഇതിന് മുന്‍പും കാട്ടിലൂടെ കുറച്ചു ദൂരം നടക്കാനായി അമാന്‍ഡ പോകാറുണ്ട്. രാവിലെ 10.30 ന് കാട്ടിലേക്ക് പോയ അമാന്‍ഡ അന്ന് അര്‍ധരാത്രി വരെ തന്റെ കാര്‍ അന്വേഷിച്ച് നടക്കുകയായിരുന്നു.
വെള്ളക്കുപ്പിയും മൊബൈല്‍ ഫോണും പഴ്‌സും കാറില്‍ വെച്ചാണ് അമാന്‍ഡ തന്റെ യാത്ര തുടങ്ങിയത്. കാട്ടിലെ പഴങ്ങളും ചിത്രശലഭങ്ങളേയുമെല്ലാം ഭക്ഷിച്ചാണ് അമാന്‍ഡ 17 ദിവസം ജീവിച്ചത്. 20 അടി ഉയരത്തില്‍ നിന്നുള്ള പാറയില്‍ നിന്ന് വീണാണ് അമാന്‍ഡയുടെ കാല്‍ ഒടിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ